ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ചനടത്തുന്ന രണ്ട് പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, സ്വര്‍ണം വില്‍ക്കാൻ സഹായിച്ച പട്ടാമ്ബി സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളില്‍ താമസമാക്കിയ നൗഫല്‍ ഇടയ്‌ക്കിടെ മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ വേളയില്‍ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. ഇക്കഴിഞ്ഞ ജൂണ്‍ 11-നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് പ്രതികള്‍ ഇവിടെ മോഷണം നടത്തുന്നത്. രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണ സംഘം കവര്‍ന്നു.
സിസിടിവി ദൃശ്യങ്ങള്‍ മുൻ കുറ്റവാളികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. അന്വേഷണത്തില്‍ പ്രതിയായ മൂവ്വാറ്റുപുഴ സ്വദേശി നൗഫലിനെക്കുറിച്ച് സൂചന ലഭിച്ചു. എന്നാല്‍ സ്വന്തം നാടുമായും വീടുമായും ഒരു തരത്തിലുള്ള ബന്ധവും പ്രതിക്കുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ചെന്നൈ,കൊയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രയിനിലും ഇയാളുടെ സാന്നിദ്ധ്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നു. ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുൻപ് ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അനായാസം സംസാരിക്കാൻ കഴിയുമെന്നുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്ന് പ്രതി ട്രെയിൻ മാര്‍ഗ്ഗം കേരളത്തിലെത്തി മോഷണം നടത്തുവെന്ന കാര്യം കണ്ടെത്തുന്നത്. ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്.