ഗൂഗിള്‍ മാപ്പില്‍ നല്‍കിയിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാലം തകര്‍ന്ന് യുവാവ് മരിച്ചു. മെഡിക്കല്‍ ഉപകരണ വില്‍പ്പനക്കാരനും യുഎസ് നേവിയിലെ വെറ്ററനുമായിരുന്ന ഫിലിപ്പ് പാക്‌സണ്‍ എന്നയാള്‍ക്കാണ് അപകടത്തില്‍ ജീവൻ നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് മരണപ്പെട്ട ആളുടെ കുടുംബം ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ മാസം ആണ് സംഭവം നടന്നത്. സംഭവം ഇങ്ങനെ:
തന്റെ സുഹൃത്തിന്റെ വീട്ടില്‍ ആയിരുന്നു ഫിലിപ്പും കുടുംബവും മകളുടെ പിറന്നാള്‍ പാര്‍ട്ടി തയ്യാറാക്കിയിരുന്നത്. പാര്‍ട്ടി കഴിഞ്ഞ് ഫിലിപ്പിന്റെ ഭാര്യയും മക്കളും നേരത്തെ വീട്ടിലേക്ക് പോയി. ഫിലിപ്പ് സുഹൃത്തിന്റെ വീട് വൃത്തിയാക്കനും സഹായിക്കാനും നിന്നതോടെ ഏറെ വൈകിയാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് സ്വന്തം വീട്ടിലേക്ക് പോകാനായി ഫീലിപ്പ് ഗൂഗിള്‍ മാപ്പിന്റെ സഹായം ആശ്രയിക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് കാണിച്ചിരുന്ന വഴിയില്‍ തര്‍ന്നിരിക്കുന്ന ഒരു പാലവും ഉണ്ടായിരുന്നു. ഈ പാലത്തിന് സമീപം തകര്‍ച്ചയെ സൂചിപ്പിക്കുന്ന സൈൻ ബോര്‍ഡുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തുടര്‍ന്ന് തടര്‍ന്നിരിക്കുന്ന ഈ പാലത്തിലൂടെ ഇദ്ദേഹം വണ്ടി കയറ്റി. ഇവിടെ നിന്ന് ഏകദേശം 20 അടി താഴ്ചയിലേക്ക് ഈ പാലം തകര്‍ന്ന് വീഴുകയായിരുന്നു. പുഴയില്‍ വീണ ഫീലിപ്പ് രക്ഷപെടാൻ സാധിക്കാതെ മുങ്ങി മരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫിലിപ്പിന്റെ ഭാര്യ അലിസിയ പാക്‌സണ്‍ നിയമനടപടിയുമായി ഗൂഗിളിനെതിരെ രംഗത്ത് വന്നത്. നിരവധി യാത്രക്കാരെ ഗൂഗിള്‍ മാപ്പ് ഈ പാലത്തിന് മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് അലിസിയ പറയുന്നു. നിരവധി കാലമായി ഈ പാലം ഇതേ അവസ്ഥയില്‍ ആണെന്നും പക്ഷെ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആപ്പ് യാതൊരുവിധ മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.