ഇന്ത്യാക്കാര്‍ക്ക് ഓസ്‌ട്രേലിയയിലും എട്ടിന്റെ പണി. രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തില്‍ വന്‍ തിരിച്ചടിയാകുന്നത് ഓസ്‌ട്രേലിയയില്‍ തൊഴിലവസരം സ്വപ്നം കാണുന്ന ഇന്ത്യക്കാർക്കാണ്. ഇന്ത്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന 457 വിസ പദ്ധതി യാണ് ഓസ്‌ട്രേലിയൻ സർക്കാർ നിര്‍ത്തലാക്കിയത്. ഒരുലക്ഷം വിദേശികള്‍ ഉപയോഗിക്കുന്ന 457 വിസ പദ്ധതിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ തൊഴിലാളികളാണ്. ഓസ്‌ട്രേലിയന്‍ തൊഴിലാളികളുടെ അഭാവമുണ്ടാകുന്ന പക്ഷം നാലുവര്‍ഷത്തേക്ക് വിദേശികളെ ജോലിക്കു നിയോഗിക്കാന്‍ വ്യവസായങ്ങളെ അനുവദിക്കുന്ന പദ്ധതിയാണ് 457 വിസ.
കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ താമസിക്കാനും വിസ അവസരമൊരുക്കിയിരുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഈ ജനപ്രിയ വിസ സമ്പ്രദായം നിര്‍ത്തലാക്കി പുതിയതുകൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. യു.എസിലെ ട്രംപ് ഭരണകൂടത്തെപ്പോലെ ”ആദ്യം ഓസ്‌ട്രേലിയക്കാര്‍” നയമാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 18ന് വിസ സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു.