നിരവധി രസകരങ്ങളായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് കനകലത. പല ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ച കനകലതയെ കഴിഞ്ഞ കുറച്ച് കാലമായി സിനിമകളില്‍ കാണാറില്ലായിരുന്നു. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകം അറിയുന്നത്. തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് മലയാള സിനിമയിലെ ഈ പ്രിയനടി കടന്നുപോകുന്നത് എന്നാണ് ലേഖനത്തിൽ നിന്നും വ്യക്തമാകുന്നത്. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലതയില്‍ 2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കോവിഡ് കാലത്തെ നടിയുടെ സ്വഭാവത്തിലുള്ള വ്യതിയാനം സഹോദരി വിജയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് മറവിരോഗം കണ്ടെത്തിയതെന്ന് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ കനകലതയുടെ ചേച്ചി വിജയമ്മ പറയുന്നു. ഇപ്പോൾ സ്വന്തം പേരുപോലും ഓർക്കാൻ ആകാത്ത അവസ്ഥയിലാണ് കനകലതയുള്ളത്.
‘വിശപ്പുണ്ടെന്നോ ഭക്ഷണം വേണമെന്നോ പറയില്ല, നിര്‍ബന്ധിച്ചാണ് ആഹാരം നല്‍കുന്നത്, ചിലപ്പോള്‍ ഒന്നും കഴിക്കില്ല. കൊച്ചുകുട്ടികളെ പോലെ വാപ്പൊത്തിപിടിക്കും,,സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതായി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും’ അതാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിജയമ്മ പറയുന്നു. ഭക്ഷണം കഴിക്കാത്തതുകൊണ്ടു ശരീരം മെലിഞ്ഞു. ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. കണ്ടാല്‍ മനസ്സിലാവാത്ത രൂപത്തിലായി ഇപ്പോള്‍ കനകലത. പൂക്കാലം എന്ന സിനിമയിലാണ് കനകലത അവസാനമായി അഭിനയിച്ചത്. പിന്നീട് വന്ന അവസരങ്ങളെല്ലാം സുഖമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഇന്‍ഡസ്ടിയില്‍ പലര്‍ക്കും ഇപ്പോഴും കനകലതയുടെ അവസ്ഥ അറിയില്ല. അമ്മ, ആത്മ തുടങ്ങിയ സംഘടനകളില്‍ നിന്ന് ലഭിക്കുന്ന സഹായം മൂലമാണ് ചികിത്സയും മറ്റുചിലവുകളും നടക്കുന്നത്.