”നിങ്ങളെ സഹായിക്കാനല്ലേ ഞാനിതെല്ലാം ചെയ്തത്. എന്നിട്ട്..” പ്രണയിച്ചു വിവാഹം കഴിച്ച ശേഷം തന്നെ വിദേശത്തേക്ക് ജോലിക്ക് പറഞ്ഞയച്ച ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു എന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ മുറിയുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണീര്‍ത്തുള്ളികള്‍ ഉതിർക്കുന്ന ശാപം എവിടെ തീര്‍ക്കുമോ. കോട്ടയത്താണ് സംഭവം. പാമ്പാടി വെള്ളൂര്‍ സ്വദേശി ലിനുമോളാണ് ഭര്‍ത്താവിന് എതിരെ വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പുതിയ വിവാഹത്തെ കുറിച്ചും മറ്റും വൈകിയാണ് അറിഞ്ഞത്. സംഭവമറിഞ്ഞ് വിദേശത്തുനിന്നും യുവതി നാട്ടിലെത്തുമ്പോഴേക്കും ഭര്‍ത്താവ് പുതിയ ഭാര്യയ്‌ക്കൊപ്പം ദാമ്പത്യ ജീവിതം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഭര്‍ത്താവിന് എതിരെ നടപടി സ്വീകരിക്കണമെന്നും തന്നില്‍നിന്നും ഭര്‍ത്താവ് തട്ടിയെടുത്ത പണവും സ്വര്‍ണവും തിരികെ വാങ്ങി നല്‍കണമെന്നുമാണ് ലിനുമോളുടെ ആവശ്യം.
നീണ്ട പ്രണയത്തിനൊടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വൈക്കം സ്വദേശിയായ പ്രദീപിനെ വിവാഹം ചെയ്തത്. വീട്ടുകാര്‍ എതിര്‍ത്തിരുന്നതിനാല്‍ സബ് രജിസ്റ്റെർ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് വീട് വാടകയ്‌ക്കെടുത്ത് താമസവും ആരംഭിച്ചു. യുവതി ബ്യൂട്ടീഷന്‍ ജോലിയിലും പ്രവേശിച്ചു.എന്നാൽ, ഭര്‍ത്താവിന്റെ ധാരാളിത്തം കൊണ്ട് കടം വന്നു. ഭര്‍ത്താവ് പല കാരണങ്ങള്‍ പറഞ്ഞ് തന്റെ കയ്യില്‍നിന്നും സ്ഥിരമായി പണം വാങ്ങിയിരുന്നു. ഇതിനിടയില്‍ പ്രദീപ് ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് പരിക്കേറ്റു. അങ്ങനെയാണ് ചികിത്സയുടെ ഭാഗമായി ആലപ്പുഴയിലെ സ്വകാര്യ തിരുമ്മു കേന്ദ്രത്തില്‍ ഇരുവരും എത്തുന്നത്. ഇവിടുത്തെ നേഴ്‌സും പ്രദീപും തമ്മില്‍ അടുപ്പത്തിലായി. ഇതോടെ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഭര്‍ത്താവ് ആരംഭിച്ചതായും യുവതി പറയുന്നു.
കടബാധ്യതകള്‍ പെരുപ്പിച്ച് കാണിച്ച ഭര്‍ത്താവ് തന്നെ വിദേശത്തേയ്ക്ക് ജോലിക്കായി നിര്‍ബദ്ധിച്ച് അയച്ചു. നല്ലൊരു ജീവിതം സ്വപ്‌നംകണ്ട താന്‍ ജൂലൈയ് 15ന് വിമാനം കയറി. ഈ സാഹചര്യം മുതലെടുത്ത ഭര്‍ത്താവ് നേഴ്‌സുമായി കൂടുതല്‍ അടുത്തു. വിവാഹശേഷം ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു യുവതി പ്രദീപിന് മുമ്പില്‍വച്ച ഉടമ്പടി. ഇതോടെ ഇരുവരും വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ലിനുമോൾ പറയുന്നു. സംഭവം ആദ്യം യുവാവ് നിഷേധിച്ചു. എന്നാൽ, നവംബര്‍ നാലിന് പ്രദീപ് യുവതിയെ വൈക്കത്തുള്ള ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിച്ചതായി പിന്നീട് തെളിഞ്ഞു. ഇതോടെ ലിനുമോൾ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.