അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസ്. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റിലും എറണാകുളത്തെ വീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ടോം ജോസിന് വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കുകയും റെയ്ഡിന് അനുമതി വാങ്ങുകയായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ അഴിമതി ആരോപണങ്ങളില്‍ കുരുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതായി ഐ.എ.എസ് അസോസിയേഷന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ടോം ജോസിനെതിരെ അന്വേഷണം. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡൻറ് കൂടിയാണ് ടോം ജോസ്.
ടോം ജോസ് മഹാരാഷ്ട്രയിലെ ദോദാമാര്‍ഗ് താലൂക്കില്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടില്‍ ദുരൂഹത ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് സെല്ലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. ടോം ജോസിന് എസ്റ്റേറ്റ് വിറ്റ സന്തോഷ് നകുല്‍ ദുമാസ്‌കര്‍ കൂലിപ്പണിക്കാരനാണെന്ന വിവരം മാതൃഭൂമി ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. നടന്നത് ബിനാമി ഇടപാടാണെന്നാണ് സംശയം. കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.പ്രാദേശിക വിപണിയില്‍ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്‌നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
2010 ആഗസ്ത് പതിനാറിനാണ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടോം ജോസ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്രയിലെ സിന്ദൂര്‍ഗ ജില്ലയിലെ ദോദാമാര്‍ഗ് താലൂക്കില്‍ ജിറോഡ് വില്ലേജില്‍ 45 ഏക്കറോളം എസ്റ്റേറ്റ് വാങ്ങിയത്. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിനാല്‍ അന്നത്തെ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നീറമണ്‍കര ബ്രാഞ്ചില്‍ നിന്ന് 1.34 കോടി രൂപ വായ്പയും മറ്റു നിക്ഷേപങ്ങളും ഉപയോഗിച്ച് 1.63 കോടി രൂപയ്ക്കാണ് ദുമാസ്‌കറില്‍ നിന്ന് ടോം ജോസ് എസ്റ്റേറ്റ് വാങ്ങിയത്. എസ്റ്റേറ്റ് തനിക്ക് വില്‍ക്കുമ്പോള്‍ ചെയ്യാമെന്നറിയിച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ 25 ലക്ഷം രൂപ ദുമാസ്‌കര്‍ തനിക്ക് തിരികെ തന്നെന്നും ടോം ജോസ് സര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: