പ്രിന്റഡ് മീഡിയ കൂടാതെ ആയിരക്കണക്കിന് ഡിജിറ്റൽ വാർത്താ വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ മൗലികാവകാശങ്ങൾ, രാജ്യസുരക്ഷ എന്നിവയെ ഹനിക്കുന്ന വിധത്തിലുള്ള വാർത്തകൾ നൽകരുതെന്നാണ് നിലവിലുള്ള പിആർബി ചട്ടം. എന്നാൽ ഇവയ്ക്ക് കൂടുതൽ കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താൻ മോദി സർക്കാർ ഒരുങ്ങുന്നു.
ഇതിനായുള്ള രജിസ്ട്രേഷൻ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കൽ( ആർപിപി) ബിൽ 2019ന്റെ കരടിന് രൂപമായി. ഇത് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാർ അയച്ചുകൊടുക്കുകയും ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാധ്യമങ്ങളുടെ ഉടമകളെ ഗുരുതര വകുപ്പുകൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങളും ആർപിപി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 1867ലെ പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്സ് (പിആർബി) ചട്ടങ്ങൾക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വർത്തമാന പത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിന്റെ 18ാം വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു.