കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനിക്ക് കൈമാറാൻ നീക്കമെന്നാരോപണം. അച്യുതമേനോൻ സെന്‍ററാണ് സര്‍വേ നടത്തുന്നതെങ്കിലും വിവരങ്ങളുടെ ക്രോഡീകരണത്തിന് വിദേശ സഹായം തേടിയതോടെയാണ് ആരോപണം ഉയര്‍ന്നത്.
2018 മേയിലാണ് അച്യുതമേനോന്‍ സെന്‍റർ പഠനം തുടങ്ങിയത്. 10 ലക്ഷം പേരുടെ ആരോഗ്യപരമായ വിവരങ്ങളാണ് കേരള ഇൻഫര്‍മേഷൻ ഓണ്‍ റെസിഡന്‍റ്സ് – ആരോഗ്യം നെറ്റ് വര്‍ക് അഥവാ കിരണ്‍ സര്‍വേ വഴി ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ മുഖ്യഗവേഷകനും കോ ഓഡിനേറ്ററും മാത്രമേ അറിയൂ എന്നാണ് സര്‍വേയില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഈ സര്‍വേ നടത്തുന്നത് കാനഡയിലെ മക് മാസ്റ്റർ സര്‍വകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പി എച്ച് ആര്‍ ഐ വികസിപ്പിച്ചു നല്‍കിയ സോഫ്റ്റ് വെയറാണ് സര്‍വേക്കായി ഉപയോഗിക്കുന്നതും. ഇതോടെ സര്‍വേയുടെ രഹസ്യ സ്വഭാവം നഷ്ടമാകുകയാണെന്നാണ് ആക്ഷേപം. അതേസമയം, പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന സര്‍വേയില്‍ വിദേശ കമ്പനിയുടെ സഹായം തേടിയതില്‍ പ്രശ്നമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.