കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു. വിമാനത്തിൽ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണു സംഭവം. റൺവേയിൽനിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്ബോൾ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽനിന്നെത്തിയതാണു വിമാനം എന്നാണു റിപ്പോർട്ട്. ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്–ബംഗ്ല എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ തീ പടർന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തിൽനിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്സാക്ഷികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.