ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം മറികടക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. തമിഴ്‌നാട് ഒഴികെ മറ്റ് സംസ്ഥാനങ്ങളെല്ലാം തന്നെ ജി.എസ്.ടി അംഗീകരിക്കുന്നു എന്നതാണ് സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നത്. ബില്ല് പാസാക്കുന്നതില്‍ 19 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെയുടെ നിലപാട് നിര്‍ണായകമാകും. ബില്ല് സഭയില്‍ പരിഗണിക്കുന്ന വേളയില്‍ എ.ഐ.എ.ഡി.എം.കെ സഭ ബഹിഷ്‌കരിച്ച് സര്‍ക്കാരിനെ സഹായിച്ചേക്കും. എങ്കില്‍ സഭയിലെ അംഗങ്ങളുടെ എണ്ണം 232 ആയി കുറയും. അങ്ങനെയെങ്കില്‍ 155 അംഗങ്ങളുടെ പിന്തുണയോടെ ജി.എസ്.ടി ബില്‍ പാസാക്കാനാകും.
രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് 81 അംഗങ്ങളാണ് ഉള്ളത്. യു.പി.എയ്ക്ക് 68 അംഗങ്ങളും. ഇരുമുന്നണികളിലും പെടാത്ത 91 അംഗങ്ങളും ഉണ്ട്. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ജെ.ഡി.യു, ബി.എസ്.പി, ബിജു ജനതാദള്‍ തുങ്ങിയ പാര്‍ട്ടികള്‍ ജി.എസ്.ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 245 അംഗ രാജ്യസഭയില്‍ നിലവില്‍ 141 അംഗങ്ങളുടെ പിന്തുണ ജി.എസ്.ടിക്കുണ്ട്. 80 അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നു. ഭരണഘടനാ ഭേദഗതിയായതിനാല്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതായത് 164 അംഗങ്ങളുടെ പിന്തുണ വേണം. പാസാക്കാനായി ആവശ്യമുള്ള ശേഷിക്കുന്ന 14 വോട്ടുകല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ജനതാദള്‍ സെക്ക്യുലര്‍ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: