ദോഹ: വിദേശി മലയാളികൾക്ക് ആശങ്ക സൃഷ്ടിച്ച് ഖത്തറില്‍ കൂട്ടപിരിച്ചുവിടല്‍. ഖത്തര്‍ കെമിക്കല്‍സ് കമ്പനിയിലാണ് (ക്യുകെം) മലയാളികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. എച്ച് ആര്‍, അഡ്മിനിസ്‌ട്രേഷന്‍, പ്രോജക്ട്‌സ്, മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്ന് ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ജൂണ്‍ ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. രണ്ടു മാസത്തെ നോട്ടീസ് കാലാവധിയാണ് നല്‍കിയിരിക്കുന്നത്. മറ്റു ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് എന്‍ ഒ സി നല്‍കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചില കമ്പനികളില്‍ മാസങ്ങള്‍ക്കു മുന്നേ ജീവനക്കാരുടെ പുനക്രമീകരണം നടന്നിരുന്നുവെങ്കിലും ക്യുകെമ്മില്‍ ഇപ്പോഴാണ് ജീവനക്കാരുടെ മാറ്റം നടക്കുന്നത്.
ഖത്തര്‍ പെട്രോളിയത്തിന്റെ ഓഹരി പങ്കാളിത്തമുള്ള മറ്റു കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടു. ക്യു പിയുടെ പങ്കാളിത്തമുള്ള ക്വാപ്‌കോ, റാസ് ഗ്യാസ്, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ സ്റ്റീല്‍, ഖത്തര്‍ വിനൈല്‍, കാഫ്‌കോ തുടങ്ങിയ കമ്പനികളില്‍ നിന്നാണ് ജീവനക്കാരെ ഒഴിവാക്കിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിന്നും ചില മന്ത്രാലയങ്ങളില്‍ നിന്നും ജീവനക്കാരെ പുനക്രമീകരിച്ചിരുന്നു. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പലരും. ഖത്തര്‍ പെട്രോളിയവും അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണ്‍ ഫിലിപ്‌സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണിത്. ടെലികോം കമ്പനികളായ ഉരീദു, വോഡഫോണ്‍, അല്‍ ജസീറ ചാനല്‍ നെറ്റ്‌വര്‍ക്ക്, ഖത്തര്‍ ഫ്രഞ്ച് സംയുക്ത സംരംഭവുമായ ഖത്തരി ദിയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വര്‍ഷം ജീവനക്കാരെ പിരിച്ചുവിട്ടത്. ക്യു കമ്പനികള്‍ ഉള്‍പ്പെടെ കര്‍ശനമായി ചെലവു ചുരുക്കാനും ശ്രമം തുടങ്ങി. ഇതോടെ അലന്‍വസുകളും ഗ്രേഡും കുറയ്ക്കുന്നതുള്‍പ്പെടെ നടപടികളിലേക്ക് കമ്പനി നീങ്ങുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ചെലവ് ചുരുക്കല്‍ ഏര്‍പ്പെടുത്തിയതോടെ ഇവരുടെ ഉപകരാര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്ന ഒട്ടേറെ ചെറിയ കമ്പനികളിലെ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വിവിധ ചെറിയ കമ്പനികളുടെ ആയിരക്കണക്കിനു ജീവനക്കാരെയും ഇതു ബാധിക്കും. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ മാസം മുപ്പതിലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. നല്ല ശമ്പളത്തോടെ ജോലി ചെയ്തിരുന്നവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പലരും. എണ്ണ വില 50 ഡോളറിന് മുകളിലത്തെിയതാണ് പ്രവാസികള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നത്. എണ്ണ വില ഉയരുന്നതോടെ കമ്പനികള്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്കു നീങ്ങില്ലെന്ന കണക്കുകൂട്ടലിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: