ഓര്‍ത്തഡോക്‌സ് സഭയിലെ നാലുവൈദികര്‍ പ്രതികളായ പീഡനക്കേസില്‍ കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ സഭാ നേതൃത്വം ആലോചിക്കുന്നു . എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഉടന്‍ ചേര്‍ന്ന് നാല് വൈദികര്‍ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയേക്കും. ചില മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ സഭാധ്യക്ഷനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ച സാഹചര്യത്തിലാണിത്.
ഇടവക ചുമതലകളില്‍നിന്നുമാത്രമാണ് നിലവില്‍ ഇവരെ ഒഴിവാക്കിയത്. രണ്ടുവൈദികര്‍ റിമാന്‍ഡിലും രണ്ടുപേര്‍ ഒളിവിലുമായ സാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം മെത്രാപ്പൊലീത്തമാരും ഭാരവാഹികളും. സഭാ അധ്യക്ഷന്‍ കാതോലിക്കാ ബാവയ്ക്കും ഇതേ നിലപാടാണെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നതു . എന്നാല്‍, തിടുക്കപ്പെട്ട നടപടി വേണ്ടെന്ന് വാദിക്കുന്ന ഒരു വിഭാഗവും നേതൃത്വത്തിലുണ്ട്.
പരാതി അന്വേഷിക്കുന്നതിന് സഭ ചുമതലപ്പെടുത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം നടപടി മതിയെന്ന നിലപാടിലായിരുന്നു സഭ. ഇതിനിടെ പൊതുസമൂഹത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും വൈദികരെ പ്രതികളാക്കി കേസെടുക്കുകയും ചെയ്തു.