കൊൽക്കത്തയിൽ വ്യാഴാഴ്ച ഉണ്ടായ മേൽപ്പാല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ചുരുങ്ങിയത് 100 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. മുന്നൂറോളം സൈനികരും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും പൊലീസുദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപ നൽകും. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സംസ്ഥാനസർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, മേൽപ്പാല നിർമാണത്തിന്‍റെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഐ.വി.ആർ.സി.എൽ എന്ന കമ്പനിക്കെതിരെ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു. പശ്ചിമ ബംഗാളിന് പുറമെ മറ്റ് സംസ്ഥാനങ്ങളും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തും. ദുരന്തത്തെക്കുറിച്ച് വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത ബാനർജി ചർച്ച ചെയ്തു. ഇപ്പോൾ വാഷിങ്ടണിലുള്ള പ്രധാനമന്ത്രി സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുകയും കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.