തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടി വിവാദത്തിലേക്ക്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി, നവലിബറല്‍ കാഴ്ച്ചപ്പാടുള്ള ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി കഴിഞ്ഞ ദിവസം നിയമിച്ചത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നയാളാണ് ഗീത ഗോപിനാഥ്. നരേന്ദ മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഇവരുടെ അഭിമുഖങ്ങളും പ്രസ്താവനകളും മാധ്യമങ്ങളില്‍ നേരത്തെ വന്നിട്ടുണ്ട്. ഇവരെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിൽ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നു കഴിഞ്ഞു.
ഇതാദ്യമായാണ് ഇടതുപക്ഷ മുഖ്യമന്ത്രിക്ക് സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടാകുന്നത്. സാധാരണ ഇടതു സര്‍ക്കാരില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ കടമ നിര്‍വഹിക്കാറുള്ളത്. പ്രമുഖ സാമ്പത്തിക വിദഗ്ധനായ വികെ രാമചന്ദ്രനാണ് ഇപ്പോള്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍. നേരത്തെ സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡില്‍ അംഗമായിരുന്ന ഐഎസ് ഗുലാത്തി, പ്രഭാത് പട്‌നായിക് എന്നിവരെ പോലുള്ള മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്തഞ്ജരാണ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സാമ്പത്തിക നയം തീരുമാനിച്ചിരുന്നത്. സബ്‌സിഡി, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയും പൊതുമേഖല നിലനിര്‍ത്തിയും വേണം വികസനമെന്ന സാമ്പത്തിക മാതൃകയാണ് സി.പി.ഐ.എം എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന് വിപരീതമായി ആഗോള, സ്വകാര്യവത്കരണ, നവഉദാരീകരണ നയങ്ങള്‍ക്കനുസൃതമായ സമീപനമാണ് സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.
കമ്പോളമാണ് ശരിയെന്ന നിലപാട് സ്വീകരിക്കുന്ന സമ്പദ്ശാസ്ത്ര ചിന്തയിലെ ‘ചിക്കാഗോ പാത’യുടെ വക്താവാണു ഗീത ഗോപിനാഥ് . അമേരിക്കന്‍ ധനനയങ്ങള്‍ തീരുമാനിക്കുന്ന ന്യൂയോര്‍ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിലും അവര്‍ അംഗമായിരുന്നു. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണക്കുകയായിരുന്നു. മാത്രമല്ല ഇടതുപക്ഷം പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്ത ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതും. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഇല്ലാതാക്കുന്ന പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്ന് പറയുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെയും പിന്തുണക്കുകയായിരുന്നു.
വിദേശത്തു വച്ച് നിങ്ങളുടെ പേഴ്‌സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?
അഭിഭാഷകര്‍ നടത്തിയത് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ; സുധാകരന്‍
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: