തിരുവനന്തപുരം: മുൻ മന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഢി, എസ്പി ആർ.സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ബാർ കോഴക്കേസ് അട്ടിമറിച്ചുവെന്നും മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഢി, മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ആർ. സുകേശൻ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമ ബിജു രമേശിൽനിന്ന് ഒരു കോടി രൂപ കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം. കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ തുടരന്വേഷണ റിപ്പോർട്ട്. പരാതിക്കാർ പുതിയ തെളിവുകൾ ഹാജരാക്കിയാൽ വീണ്ടും അന്വേഷണം നടത്തുമെന്നും വിജിലൻസ് നിലപാടെടുത്തു. എന്നാൽ, കേസ് ഡയറിയിൽ കൃത്രിമം നടത്തിയെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് വിശദമായി പരിശോധിക്കാനുള്ള കോടതി തീരുമാനം.
യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com