കൊച്ചി: കായൽ കൈയേറി നിർമ്മാണം നടത്തിയെന്ന ആരോപണത്തിന്മേൽ ചലച്ചിത്ര നടൻ ജയസൂര്യയ്ക്കെതിരെ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിൽ അഞ്ചാം പ്രതിയാണ് ജയസൂര്യ. കളമശ്ശേരി സ്വദേശിയും കൊച്ചിൻ കോർപ്പറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവേയർ രാജീവ് ജോസഫ്, എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മൂവാറ്റുപുഴ ഡിവൈ: എസ്.പിയോടാണ് കോടതി അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചി ചിലവന്നൂരിൽ കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമിച്ചതായാണ് പരാതി. പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.
ജയസൂര്യ കായൽ കൈയേറിയതായി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മൂന്ന് സെന്റിലധികം ഭൂമി കൈയേറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുൻസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ ചിലവന്നൂരിലെ വീട് നിർമിച്ചതെന്നാണ് പരാതി. സ്ഥലം പരിശോധിച്ച കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്പെക്ടർ പരാതിയിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. 2014ൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു. തുടർന്ന് നടപടി ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച കോടതിയാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്.