കൊച്ചി: ലാവ്‍ലിൻ കേസ്സിൽ സർക്കാരിന് തിരിച്ചടി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജൻ പ്രതിയായ ലാവ്‍ലിൻ കേസിലെ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്ക് മാറ്റിവച്ചു. സിബിഐക്കു വേണ്ടി ഹാജരാവാൻ സുപ്രീം കോടതിയിൽ നിന്നു അഭിഭാഷകൻ വരണം എന്ന് അറിയിച്ചതിനാലാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ല. 2000 മുതലുള്ള റിവിഷൻ ഹർജികൾ കെട്ടികിടക്കുന്നു. അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും ഇത്തരം ആവശ്യങ്ങൾക്കായി നിന്നു കൊടുക്കേണ്ട കാര്യം കോടതിക്ക് ഇല്ലെന്നും ജസ്റ്റീസ് പി.ഉബൈദിന്റെ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് മാസത്തിന് ശേഷം കേസിന്റെ പ്രാരംഭ വാദം തുടങ്ങും.
പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം പ്രത്യേക കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച റിവിഷൻ ഹർജിയായിരുന്നു ഹർജികളിൽ പ്രധാനം. സിബിഐ പ്രത്യേക കോടതി ഉത്തരവിൽ മേലുള്ള റിവിഷൻ ഹർജികളിൽ വേഗം തീർപ്പ് കൽപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കേസ് അന്തിമവാദത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ മാസം കോടതി തീരുമാനിച്ചത്. സംസ്ഥാന ഖജനാവിന് 379 കോടിരൂപ നഷ്ടമുണ്ടാക്കിയ ഇടപാടില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കീഴ്കോടതി തള്ളിയത് വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണെന്നും സിബിഐ റിവിഷൻ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ടി.പി. നന്ദകുമാറും വി എസിന്റെ മുൻഅഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ എന്നിവരുടെയും റിവിഷൻ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികളെ കുറ്റിവിമുക്തരാക്കിയ സിബിഐ പ്രത്യക കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിലും ഹൈക്കോടതി സംശയംപ്രകടിപ്പിച്ചിരുന്നു. അഴിമതികേസുകളിൽ കുറ്റവിചാരണകൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കി വിചാരണക്കോടതിയുടെ നടപടി സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സിബിഐയുടെയും സർക്കാരിന്റെയും വാദം. ഇതിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.