ഭാര്യയും കുഞ്ഞും താമസിച്ചു വന്ന വീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു യുവാവ്. ഏരൂർ മുഴതാങ്ങു സ്വദേശിനി ആതിരയുടെ വീടാണ് ഭർത്താവ് വിഷ്ണു കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ കത്തിച്ചത്. വീടും വീട്ടുസാധനങ്ങളും പൂർണമായും കത്തിനശിച്ചു. വീടിനോട് ചേർന്നുള്ള ഏതാനും എണ്ണപ്പനകള്‍ക്കും തീപിടിച്ചു. പുനലൂരില്‍ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഏറെ നാളായി വിഷ്ണു മദ്യപിച്ചെത്തി ഭാര്യ ആതിരയെ മർദിക്കുന്നത് പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കാതെ വന്നതോടെ ആതിര ഏരൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസെത്തി വിഷ്ണുവിനെ ഭാര്യയുടെ വീട്ടില്‍ നിന്നും പറഞ്ഞു വിടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും മദ്യപിച്ചെത്തിയ വിഷ്ണു ആതിര താമസിച്ചുവന്നിരുന്ന വീടിനടുത്തെത്തുകയും ആതിരയുടെ മുത്തശ്ശിയോട് വീട് കത്തിക്കുമെന്ന് ഭീഷണിപെടുത്തിയ ശേഷം പോയി. പിന്നീട് രാത്രി ഒരു മണിയോടെ തിരിച്ചെത്തിയ വിഷ്ണു ആസ്ബറ്റോസ് മേഞ്ഞ ആതിരയുടെ വീട്ടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.