മദ്യ വിതരണത്തിനായി സർക്കാർ ഏർപ്പെടുത്തിയ ആപ്പ് രണ്ടുദിവസമായി മലയാളികളെ വട്ടം കറക്കുകയാണ്. ആപ്പ് ഓപ്പൺ ആവാത്തത്, ഒടിപി ലഭിക്കാത്തത്, അടുത്തുള്ള ബാർ കിട്ടാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മദ്യപർ പറയുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രശ്നമാണ് മലപ്പുറത്തെ ഒരു കൂട്ടം ആളുകൾ നേരിട്ടത്.
വീട്ടില്‍ അനധികൃത മദ്യം സൂക്ഷിച്ചതിനും ബാറില്‍ നിന്ന് എക്‌സൈസ് സീല്‍പൊട്ടിച്ച് ലോക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ മദ്യവില്‍പ്പന നടത്തിയതിനും വണ്ടൂര്‍ പുളിക്കലിലെ ബാറുടമയെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ബാര്‍ എക്‌സൈസ് സീല്‍ ചെയ്തിരിക്കുകയാണ്. എന്നാൽ ഇക്കാര്യമൊന്നും അറിയാതെയാണ് ബാറിന്റെ പേര് ആപ്പില്‍ കടന്നുകൂടിയത്.
വണ്ടൂരിന് പുറമേ പാണ്ടിക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, കാളികാവ്, പൂക്കോട്ടുംപാടം, ഭാഗങ്ങളിലുള്ളവരിലെ വലിയൊരു വിഭാഗത്തിനും ടോക്കണ്‍ ലഭിച്ചത് വണ്ടൂരിലെ ഈ ബാറിലേക്കാണ്. മിനുട്ടുകള്‍ക്കുള്ളില്‍ ക്യൂ നീണ്ടതോടെ വണ്ടൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയച്ചത്. ആവേശത്തോടെ എത്തിയവര്‍ നിരാശയോടെ മടങ്ങുമ്പോള്‍ ആപ്പിനെയും സര്‍ക്കാരിനെയും തെറിവിളിക്കുന്നുണ്ടായിരുന്നു.