പരിശോധനക്കിടയില്‍ വനിതാരോഗികളുടെ ശരീരത്ത് തൊടരുതെന്നും കണ്‍സള്‍ട്ടിംഗ് റൂമില്‍ ആണിനെയും പെണ്ണിനെയും ഒരുമിച്ച് ഇടപഴകാന്‍ അനുവദിക്കരുതെന്നും മുസ്ളീം മതപണ്ഡിതന്റെ ഉപദേശം വിവാദമാകുന്നു. സലാഫി പ്രബോധകന്‍ അബ്ദുള്‍ മുഹ്സീന്‍ അയ്ദീദ് ഫേസ്ബുക്കിലൂടെയാണ് ഈ ഉപദേശം നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം റെഡ്ക്രോസിന്റെ ചിഹ്നം ഒരിടത്തും ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ‘ ഇസ്ളാമിക ഡോക്ടര്‍മാര്‍ക്കുള്ള ഉപദേശം’ എന്ന തലക്കെട്ടില്‍ അലസ്വാലാ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്ത്രീകളായ രോഗികളെ തൊടുന്നതും പിടിക്കുന്നതിനും പുറമേ വൈദ്യശാസ്ത്രത്തിന്റെ ദേവനായി ഗ്രീക്ക് മിത്തോളജിയില്‍ പറയുന്ന അസ്ക്ളപ്പിയസിന്റെ അധികാര ചിഹ്നമായ സര്‍പ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും ഇസ്ളാമിക ഏകദൈവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് നിലപാട്. ഇത്തരം ചിഹ്നങ്ങളും പെരുമാറ്റങ്ങളും പിന്തുടരുന്നത് ഇസ്ളാമിക വിശ്വാസങ്ങളിലേക്ക് അറിയാതെ മറ്റ് മതവിശ്വാസങ്ങള്‍ കടന്നുവരാന്‍ ഇടയാകുകയും അത് ഇസ്ളാമിക വിശ്വാസത്തില്‍ നിന്നും വിശ്വാസികളെ അകറ്റുന്നതിന് കാരണമായി മാറുകയും ചെയ്യും.
വീടുകള്‍, വാഹനങ്ങള്‍, കണ്‍സള്‍ട്ടിംഗ് റൂമുകള്‍, ചികിത്സാ നിര്‍ദേശ പാഡുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കാണപ്പെടാറുള്ള റെഡ്ക്രോസ് ക്രൈസ്തവ വിശ്വാസികളുടെ കുരിശിനോട് സാമ്യമുള്ളതാണ്. കുരിശ് ഏറ്റവും മോശപ്പെട്ട ബഹുദൈവ വിശ്വാസങ്ങളുടെ രൂപമാകയാല്‍ അത് ഇസ്ളാമികതയില്‍ കൊടും പാപമാണ്. അതുപോലെ തന്നെ ഗ്രീക്കോ-റോമന്‍ വിശ്വാസപ്രകാരമുള്ള അസ്ക്ളെപ്പിയസിന്റെ അധികാര ചിഹ്നവും ഇസ്ളാമികതയ്ക്കും ഖുറാന്‍വചനങ്ങള്‍ക്കും എതിരാണെന്നമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം സ്ത്രീരോഗികളെ തൊടരുതെന്നും മുറിയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് നിര്‍ത്തരുതെന്നും പറഞ്ഞിട്ടുണ്ട്.
രോഗികളാകുന്ന മുസ്ളീം സ്ത്രീകള്‍ മുസ്ളീം സ്ത്രീകളായ ഡോക്ടര്‍മാരെ കിട്ടിയില്ലെങ്കില്‍ മുസ്ളീം പുരുഷഡോക്ടര്‍മാരെ മാത്രമേ കാണാവു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ളാമിക ഡോക്ടര്‍ വനിതാരോഗികളെ സ്പര്‍ശിക്കാവൂ. ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ അത് കൃത്യമായും കയ്യുറയും മറ്റും ധരിച്ചായിരിക്കണം. ഇസ്ളാമിക രോഗിണികള്‍ പരിശോധന ആവശ്യമില്ലെങ്കില്‍ ശരീരം മുഴുവന്‍ മറച്ചേ ഡോക്ടര്‍ക്ക് അടുത്തു ചെല്ലാവൂ.
ഡോക്ടര്‍മാര്‍ ആണെങ്കില്‍ പോലും അപരിചിതനായ പുരുഷന്റെ അരികിലേക്ക് ഒരു സ്ത്രീ തനിച്ച് ചെല്ലുന്നത് ഏതു സാഹചര്യത്തിലായാലും ഇസ്ളാമിക നിയമങ്ങള്‍ അനുവദിക്കുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയോ രക്ഷകര്‍ത്താവിന്റെയോ സാന്നിദ്ധ്യത്തില്‍ മാത്രമായിരിക്കണം. പരിശോധന നടത്തുമ്ബോള്‍ കുടുംബത്തിലെ ആരെങ്കിലും കൂട്ടത്തില്‍ ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍ മുറിയുടെ വാതില്‍ തുറന്നിട്ടേ പുരുഷഡോക്ടറെക്കൊണ്ടു പരിശോധന നടത്തിക്കാവൂ. പോസ്റ്റിൽ പറയുന്നു.