കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ റബര്‍തോട്ടത്തില്‍ കൊന്നുതള്ളിയ ഗര്‍ഭിണിയായ യുവതി ആരെന്നു രണ്ടാം ദിനവും തിരിച്ചറിയാനാകാതെ വന്നതോടെ പോലീസ് കടുത്ത ആശയക്കുഴപ്പത്തിൽ. ജൂലൈ 31 രാത്രി 11.30നു മുമ്പാണു യുവതി കൊല്ലപ്പെട്ടതെന്ന് ഇന്നലെ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായിട്ടുണ്ട്. തലയ്‌ക്കു പിന്നിലേറ്റ രണ്ടു മുറിവുകളാണ് മരണകാരണമെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. സതീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. തല ശക്‌തമായി ഭിത്തിയില്‍ ഇടിപ്പിക്കുകയോ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ തല ഭിത്തിയിലോ മറ്റെവിടെയെങ്കിലും ഇടിച്ചതോ ആകാം മുറിവുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി പൂര്‍ണ ഗര്‍ഭിണിയായിരുന്നു, പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണു യുവതിയുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നത്.
യുവതിയെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയതോ വീട്ടുവഴക്കിനിടെ കൊല്ലപ്പെട്ടതോ ആകാമെന്ന നിഗമനത്തിലാണു പോലീസ്. കൊലപ്പെട്ടതെന്നു ആദ്യം സംശയിച്ചിരുന്ന കൈപ്പുഴ സ്വദേശിനിയെ ഇന്നലെ എറണാകുളത്തു നിന്നു കണ്ടെത്തിയതോടെ പോലീസ് കൂടുതല്‍ ആശയക്കുഴപ്പത്തിലായി. തിങ്കളാഴ്‌ച രാവിലെ ആറേകാലിനാണ് അമ്മഞ്ചേരി -ഒറ്റക്കപ്പിലാവ് -അതിരമ്പുഴ റോഡില്‍ ഐക്കരച്ചിറ ഭാഗത്തെ റബര്‍തോട്ടത്തില്‍ തുണിയിലും പോളിത്തീന്‍ കവറിലും പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌ഥലത്തെത്തിയ പോലീസ്, മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴികളുടെ അടിസ്‌ഥാനത്തില്‍ കൊല്ലപ്പെട്ടതു കൈപ്പുഴ സ്വദേശിനിയാണെന്നു സംശയിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളെ കൈപ്പുഴയില്‍ നിന്നും മാതാവിനെ വാഗമണില്‍നിന്നും എത്തിച്ചു മൃതദേഹം കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ല. സംശയിക്കപ്പെട്ട യുവതിയെക്കുറിച്ചു മറ്റു വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതോടെ പോലീസിന്റെ സംശയം വര്‍ധിച്ചു. ഇതിനിടെ ഈ യുവതി ഇന്നലെ രാവിലെ എറണാകുളത്തുനിന്നു കോട്ടയം ഡിവൈ.എസ്.പിയെ ഫോണില്‍ വിളിച്ചു. ഉച്ചകഴിഞ്ഞു യുവതിയെ ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെത്തിച്ചു. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി.
കൈപ്പുഴ സ്വദേശിയല്ലെന്നു വ്യക്‌തമായതോടെ സംശയത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് പിടികൂടിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരെ പോലീസ് വിട്ടയച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച തുണി ആശുപത്രികളില്‍ ഉപയോഗിക്കുന്നതാണെന്നും അതിന് ഏറെ പഴക്കമില്ലെന്നും പോലീസ് കരുതുന്നു. അടുത്ത ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ തേടിയവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്യജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആന്‍ജിയോപ്ലാസ്‌റ്റിക്കു വിധേയനായ ആരുടെയെങ്കിലും വീട്ടില്‍ നിന്നിരുന്ന ഹോംനഴ്‌സാകാമെന്ന അനുമാനവും പോലീസിനുണ്ട്. മൃതദേഹം പൊതിയാനുപയോഗിച്ച പോളിത്തീന്‍ കവര്‍ ആന്‍ജിയോപ്ലാസ്‌റ്റിക്കുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്നതാണെന്നതാണ് ഈ സംശയത്തിനു കാരണം.
ഒരായുസ്സു മുഴുവനും മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി ?
സിപിഎം വിട്ടു വരുന്നവരെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്ന് സിപിഐ എക്സിക്യുട്ടീവിൽ ധാരണ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: