ജൂവലറിയിൽ മാലകൾ നോക്കുന്നതിനിടെ കഴുത്തിലണിഞ്ഞ മാലയുമായി പുറത്തേക്കോടാൻ ശ്രമിച്ചതു തടഞ്ഞ ജൂവലറി ജീവനക്കാരിയെ റോഡിലൂടെ വലിച്ചിഴച്ചശേഷം കടന്നുകളഞ്ഞ വിരുതൻ അറസ്‌റ്റിലായി. കുണ്ടറ ആശുപത്രിമുക്കിലെ ഷാരോസ് ജൂവലറിയില്‍നിന്നും അഞ്ചുപവന്‍ തൂക്കം വരുന്ന രണ്ടു മാലകളുമായി കടന്ന കോട്ടയം മുണ്ടക്കയം മഠത്തില്‍ പറമ്പില്‍ വീട്ടില്‍ മുണ്ടക്കയം മനോജ്( മുരുകന്‍-48)ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 28ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണു ആശുപത്രിമുക്കിലെ ജൂവലറിയിൽ നാടിനെ നടുക്കിയ മോഷണം ഉണ്ടായത്. ജൂവലറിയില്‍ ഉടമയില്ലാതിരുന്ന സമയം നോക്കി മാല വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. മാലകള്‍ പരിശോധിക്കുന്നതിനിടെ രണ്ടു മാലകള്‍ കഴുത്തിലണിഞ്ഞശേഷം ഇയാള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെത്തിയ ജൂവലറി ജീവനക്കാരി ഇയാളുടെ സ്‌കൂട്ടര്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിച്ചുപോകുകയായിരുന്നു. 300 മീറ്ററോളം സ്‌കൂട്ടറില്‍ പിടിച്ചുകിടന്ന യുവതി ബോധരഹിതയായി വീഴുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളും മറ്റും ഉപയോഗിച്ചു പോലീസ് നടത്തിയ വിദഗ്‌ധമായ അന്വേഷണത്തെ തുടര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി അജിതാബേഗത്തിന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി. ബി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ സി.ഐ. പി.വി. രമേശ്‌കുമാര്‍, ആന്റി തെഫ്‌റ്റ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ബിനോജ്, എസ്.ഐമാരായ എ.സി. ഷാജഹാന്‍, ശിവശങ്കരപിള്ള, എസ്.പി.ഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ജോസഫ് ലിയോണ്‍, വൈ. തമ്പിക്കുട്ടി, രാധാകൃഷ്‌ണപിള്ള, സി.എസ്. ബിനു, കുണ്ടറയിലെ അഡീഷണല്‍ എസ്.ഐമാരായ എം.വൈ. അരുണ്‍ദേവ്, എസ്.സി.പി.ഒമാരായ ടി. ലൂക്കോസ്, ഗിരിജകുമാര്‍, സി.പി.ഒ. അനീഷ് എ. കുറുപ്പ് എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കറുകച്ചാല്‍ എന്നിവിടങ്ങളിലും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമായി മനോജ് അമ്പതില്‍പ്പരം മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചു. 15 വര്‍ഷത്തിലധികമായി ജൂവലറികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ഇയാള്‍ അഞ്ചുവര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഒരായുസ്സു മുഴുവനും മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: