HomeAround KeralaErnakulamകൊച്ചിയിൽ ടാക്സി ഡ്രൈവർക്ക് യുവതികളുടെ ക്രൂരമർദനം !!

കൊച്ചിയിൽ ടാക്സി ഡ്രൈവർക്ക് യുവതികളുടെ ക്രൂരമർദനം !!

കൊച്ചിയിൽ യൂബര്‍ ടാക്‌സി ഡ്രൈവർക്ക് യാത്രക്കാരായ യുവതികളുടെ ക്രൂര മർദനം. മര്‍ദനമേറ്റ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെയര്‍ ടാക്‌സി സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എയ്ഞ്ചല്‍, ഷാര, ഷീബ എന്നിവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളാണ് യുവതികള്‍. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. ഒരു സ്ഥലത്തേക്ക് ഒന്നിലധികം യാത്രക്കാരുമായി പോവുന്നതാണ് യൂബറിന്റെ ഷെയര്‍ ടാക്‌സി സംവിധാനം. കഴിഞ്ഞാഴ്ചയാണ് കൊച്ചിയില്‍ ഇതിന് തുടക്കമായത്.

അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. തോപ്പുംപടി സ്വദേശി ഷിനോജും എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകുന്നതിന് ഷെഫീഖിന്റെ ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഷിനോജ് ആണ് ആദ്യം ബുക്ക് ചെയ്ത് കയറിയത് എന്നതിനാല്‍ ഇറക്കിവിടാനാകില്ല എന്ന് ഡ്രൈവര്‍ വ്യക്തമാക്കി. ഇതിനിടെ യുവതികള്‍ കരിങ്കല്ല് കൊണ്ട് ഷെഫീക്കിന്റെ തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തു. മുണ്ടു വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ഷെഫീക് അസഭ്യം പറഞ്ഞതിനാണു മര്‍ദിച്ചതെന്നാണു യുവതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഷെഫീക് മോശമായി പെരുമാറുകയോ സംസാരിക്കുയോ ചെയ്തില്ലെന്നാണു ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

നടുറോഡിലെ തര്‍ക്കം കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരിക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വൈദ്യ പരിശോധനയും നടത്തി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments