കൊവിഡ് അതിതീവ്രമായി പടരുന്ന എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എസ്. സുഹാസ്. സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്തായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവർത്തിക്കാവൂ. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തും. കുടുംബയോഗങ്ങൾ അടക്കം യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല.
വിവാഹങ്ങൾ മരണാനന്തര ചടങ്ങുകൾ മുതലായവ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജിംനേഷ്യങ്ങൾ അമ്യൂസ്മെന്റ് പാർക്ക് കൾ തുടങ്ങിയവയും അടച്ചിടും.