മഴക്കാലം കള്ളന്മാരുടെ ചാരകക്കാലമാണ്. പെരുമഴയത്ത് എന്തുനടന്നാലും പെട്ടെന്നാരും പുറത്തറിയില്ല എന്നതാണ് കള്ളന്മാരെ ഇക്കാലത്തു മോഷ്ടിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാലിൽ പഴകിയ ഇറച്ചി കെട്ടിവച്ച് കൃത്രിമ വൃണവുമായി വീട്ടിൽ ഭിക്ഷയ്ക്കുവന്ന സ്ത്രീയെ നാട്ടുകാർ പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ പോലീസ് നൽകുന്ന ഈ മുന്നറിയിപ്പുകൾ പാലിക്കുക:
രാത്രി പുറംവാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആയുധമായി ഉപയോഗിക്കാൻ കഴിയുന്ന കമ്പി, പാര, കോടാലി, കുന്താലി, പിക്കാസ്, കൊടുവാൾ എന്നിവ വീടിനു പുറത്ത് സൂക്ഷിക്കാതിരിക്കുക.
കെട്ടിടങ്ങൾക്കു മേൽ ചാഞ്ഞുനിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം. മുകളിലത്തെ നിലയിലേക്കു കയറാൻ ഉതകുന്ന ഏണി, കുതിരബഞ്ച് എന്നിവ ഒഴിവാക്കണം.
പുറംവാതിലുകൾക്കു നിലവിലുള്ള പൂട്ടുകൾക്കു പുറമെ ഓടാമ്പൽ, പട്ടകൾ തുടങ്ങിയ ചേർത്ത് ബലപ്പെടുത്തണം.
നിരീക്ഷണ ക്യാമറകളുള്ള വീടുകളും സ്ഥാപനങ്ങളും അവ മുഴുവൻ സമയവും പ്രവർത്തിക്കുന്നത് ഉറപ്പാക്കണം.
മോഷണം നടന്നാലുടൻ പൊലീസുമായി ബന്ധപ്പെടണം. വിവരങ്ങൾ കൈമാറണം.
രാത്രി കതകിൽ മുട്ടുകയോ കോളിങ് ബെൽ അടിക്കുകയോ ചെയ്യുമ്പോൾ സംസാരത്തിലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം കതക് തുറക്കുക.
കിടക്ക മുറി ഒഴികെയുള്ള മുറികളിൽ മതിയായ പ്രകാശം ഉറപ്പ് വരുത്തണം. വീടിന് പുറത്ത് നല്ല പ്രകാശം ലഭിക്കണം.
അപരിചിതരായ ആളുകൾ ഭിക്ഷാടനത്തിനോ കച്ചവടത്തിനോ വീടുകളിൽ എത്തിയാൽ ശ്രദ്ധയോടെ ഇടപെടുക.
അപകടഘട്ടങ്ങളിൽ ഏറ്റവും എളുപ്പം ബന്ധപ്പെടാൻ കഴിയുന്ന അയൽവാസികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, പൊലീസ് സ്റ്റേഷൻ, പൊലീസ് കൺട്രോൾ റൂം ഫോൺ നമ്പരുകൾ ശ്രദ്ധയിൽപ്പെടും വിധം ഭിത്തിയിൽ ഒട്ടിക്കണം.
കുടുംബസമേതം വീടു പൂട്ടി യാത്രയ്ക്കു പോകുന്നവർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വാതിലുകളും ജനലുകളും അടച്ചതായി ഉറപ്പ് വരുത്തണം. ഗേറ്റിന്റെ അകത്ത് നിന്നു പൂട്ടണം.
പകൽ സമയത്ത് ലൈറ്റുകൾ കത്തിക്കിടക്കാതെയും ദിനപത്രങ്ങളും വാരികകളും വരാന്തയിൽ ചിതറി കിടക്കാതെയും ശ്രദ്ധിക്കണം.
വീട്ടിലെ വിലപിടിപ്പുള്ള മുതലുകൾ ബന്ധുവീടുകളിൽ ഏൽപ്പിച്ച ശേഷം യാത്രയ്ക്ക് പോവുക.
വീടു വിട്ട് പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കരുത്.