ഗൾഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികളും ആശങ്കയിലായി. പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുവരാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാവുമോ എന്നതാണ് പ്രവാസികൾക്കിടയിലെ പ്രധാന ആശങ്ക. അതിനിടെയാണ് യാത്ര ചെയ്യണമെങ്കിൽ രോഗമില്ലെന്ന സർട്ടിഫിക്കറ്റും കയ്യിൽ വേണമെന്ന കുവെെറ്റിന്റെ ആവശ്യപ്പെടൽ. അതത് രാജ്യത്തെ കുവൈറ്റ് എംബസികളുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം വേണമെന്നാണ് വ്യവസ്ഥ. നാട്ടില്‍നിന്ന്, വൈറസ് ബാധിതയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും.
മാര്‍ച്ച് എട്ടുമുതലാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കുവൈറ്റ് വ്യവസ്ഥ വച്ചിരിക്കുന്നത്. കുവൈറ്റ് ഇപ്പോള്‍ മുന്നോട്ടുവച്ച ഉപാധി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമോയെന്ന ആശങ്കയാണ് മിക്ക പ്രവാസികള്‍ക്കും.