വേദിയില്‍ സംസാരിക്കുന്നതിനിടെ നടൻ ഭീമൻ രഘുവിന്റെ നാക്കുപിഴകൊണ്ട് അസഭ്യവാക്കു പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞാണ് താരം സ്വയം തന്നെ വെട്ടിലായത്. ”പാലക്കാട് വിക്ടോറിയ കോളജ് മുതല്‍” എന്ന് തുടങ്ങുന്ന ഡയലോഗില്‍ ആവേശം കൊണ്ടതാണ് താരത്തിന് അബദ്ധമായത്. സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് വിഡിയോ വൈറലായത്. എന്നാല്‍ താൻ ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും വേഗത്തില്‍ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണെന്നും ഭീമൻ രഘു ഒരു ഓണ്‍ലൈൻ മാധ്യമത്തിനോട് പറഞ്ഞു.ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ വന്ന നാക്കുപിഴയില്‍ ആർക്കെങ്കിലും വേദന തോന്നിയെങ്കില്‍ അവരോട് മാപ്പുപറയുന്നുവെന്നും ഭീമൻ രഘു പറഞ്ഞു.
”പാലക്കാട് പമ്ബാനിധി എന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനു പോയപ്പോള്‍ ആരോ എടുത്ത വിഡിയോ ആണത്. ‘നരസിംഹം’ എന്ന സിനിമയിലെ എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് അത്. ‘പാലക്കാട് വിക്ടോറിയ കോളജ് മുതല്‍ കോട്ട മൈതാനം വരെ ഓടിച്ചിട്ടു തല്ലിയ” എന്ന് തുടങ്ങുന്ന ഡയലോഗ് ആണത്. അതിലെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്കു ചെന്നപ്പോള്‍ അവിടുത്തെ നാട്ടുകാർ ആ ഡയലോഗ് നേരിട്ട് പറയാൻ നിർബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോള്‍ ആ മുഴുവൻ വാക്ക് വായില്‍ നിന്നു വീണുപോയി. അത് ആരോ വിഡിയോ പിടിച്ച് അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
അത് പറയണം എന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ല. പക്ഷേ ഡയലോഗ് മുഴുവൻ സ്പീഡില്‍ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതില്‍ കയറിക്കൂടി. അതൊരു നാക്കുപിഴ ആയി കണ്ടാല്‍ മതി. ആ വാക്ക് പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു ‘റി’ വരുത്തി വച്ച വിന. ആരെയും വിഷമിപ്പിക്കാനോ മുറിപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല. എന്റെ വിഡിയോ കണ്ടു ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കില്‍ ഞാൻ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു. ഭീമൻ രഘു പറഞ്ഞു.