കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിപ്പനാൽ സുറുമി ഷമീറിനെ(29)യാണ് കോട്ടയം വെസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഓഹരി വിപണിയിൽ നിക്ഷേപിച്ചും, പലിശക്ക് നൽകിയും പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് സുറുമി തട്ടിപ്പ് നടത്തിയത്. കാസർകോടും മൂവാറ്റുപുഴയിലും നിരവധിപേരെ കബളിപ്പിച്ച ശേഷമാണ് സുറുമി കോട്ടയത്ത് എത്തുന്നത്. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടെയാണ് സുറുമി പോലീസിന്റെ പിടിയിലായത്. കാസർകോട് തട്ടിപ്പ് നടത്തിയ ശേഷമാണ് സുറുമി കോട്ടയത്ത് എത്തുന്നത്.
കോട്ടയത്ത് നിന്ന് ഇതുവരെ 31 പവൻ സ്വർണവും, പത്തു ലക്ഷം രൂപയും സുറുമി തട്ടിയെടുത്തിട്ടുണ്ടെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്. ഭർത്താവ് ഗൾഫിലാണെന്ന് പറഞ്ഞാണ് സുറുമി പരിചയം സ്ഥാപിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി പരിചയപ്പെട്ട ശേഷം ഇയാളുടെ ഓട്ടോയിലാണ് സുറുമി യാത്ര ചെയ്തിരുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണവും സ്വർണവും തട്ടിയെടുക്കുന്നത്. തട്ടിയെടുക്കുന്ന സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് കാശ് വാങ്ങും. ഇതിനിടെ പണം നൽകിയവർക്ക് പലിശയാണെന്ന് പറഞ്ഞ് ചെറിയ തുക നൽകും. ഇതോടെ ആളുകളുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് ആളുകളിൽ നിന്നും കൂടുതൽ പണം തട്ടിയെടുത്ത ശേഷം സ്ഥലത്ത് നിന്നും മുങ്ങുന്നതാണ് സുറുമിയുടെ പതിവ്.