ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിൽ പാറ്റയിട്ട് പണം നല്‍കാതെ പ്രശ്‌നമുണ്ടാക്കിയവര്‍ കുടുങ്ങി. ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ പാറ്റയിട്ട് പണം നല്‍കാതെ പ്രശ്‌നമുണ്ടാക്കിയ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയാണ് പോലീസ് പിടികൂടിയത്. കര്‍ണാടക സര്‍ക്കാരിന്റെ ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്ന ഇന്ദിര കാന്റീനിലാണ് സംഭവം. ഹേമന്ദ്, ദേവരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിലെത്തിയ ഇവര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റില്‍ പാറ്റയെ ഇടുകയായിരുന്നു. തുടര്‍ന്ന് ഇതുകാണിച്ച് ഇവര്‍ ബഹളം വെച്ചു. വന്നവരോടെല്ലാം ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കരുതെന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ഹോട്ടലിലെ സി സി ടി വി ക്യാമറ പരിശോധിക്കുകയും, ഹേമന്ദാണ് ഭക്ഷണത്തില്‍ പാറ്റയെ ഇട്ടതെന്ന് കണ്ടെത്തുകയുമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ദിര കാന്റീന്‍ ആരംഭിച്ചത്. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും, ഊണിന് അഞ്ച് രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. പിടിയിലായവര്‍ക്ക് ഏതെങ്കിലും രാഷ്ര്ടീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.