മൂലമറ്റം ജി.വി.എച്ച്.എസ്.എസിന്റെ മുറ്റത്ത് കൂടിയവരുടെ കണ്ണ് നിറയിച്ചതായിരുന്നു ആ കാഴ്ച. അച്ഛൻ കൊണ്ടുവന്ന കൊലുസ്സണിഞ്ഞ് അവൾ ചിതയിലേക്ക് യാത്രയായി. ഒരുപക്ഷെ അവളുടെ ആത്മാവ് അകലെയിരുന്നു അത് കാണുന്നുണ്ടാവാം. കുളമാവ് പുതുപ്പറമ്പിൽ അനിൽകുമാറിന്റെയും ശാന്തയുടെയും മകൾ മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി അനഘയുടെ മരണം നാട്ടുകാരുടെ തീരാദുഃഖമായി. അനഘയുടെ പ്രിയപ്പെട്ടതായിരുന്നു സ്വർണ്ണ കൊലുസ്. അപകടത്തിന് മാസങ്ങൾക്കുമുമ്പ് അനിൽ, മകളുടെ കൊലുസ്സുവാങ്ങി പണയംവച്ചിരുന്നു. മകളുടെ ആഗ്രഹമറിഞ്ഞ് അനിൽ വാങ്ങിക്കൊടുത്തതായിരുന്നു അത്. കൊലുസ്സ് പണയം വച്ചത് മകൾക്ക് തീരെ ഇഷ്ടമായിരുന്നില്ല. പരിഭവം പ്രകടിപ്പിക്കുകയും ചെയ്തു. ക്രിസ്മസിന് അത് തിരിച്ചെടുത്ത് നൽകാമെന്നുപറഞ്ഞാണ് അനിൽ ആശ്വസിപ്പിച്ചിരുന്നത്. എന്നാൽ ആ ആഗ്രഹം സാധിക്കാൻ നിൽക്കാതെ അവൾ യാത്രയായി.
ആശുപത്രിയിൽ മകൾ തിരിച്ചുവരുന്നതും കാത്ത് വെന്റിലേറ്ററിനുപുറത്ത് അനിൽ ഉറക്കമിളച്ച് ഒരാഴ്ച കാത്തിരുന്നു. 23-ന് നില വഷളായി. ഡോക്ടർമാർ നിസ്സഹായരായപ്പോൾ അവൾക്കുനൽകിയ വാക്കാണ് അനിലിന് ഓർമ വന്നത്. സുഹൃത്തുക്കൾ സഹായിച്ച് പണയമെടുപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ അനിൽ അവ മകളുടെ കാലിൽ ചാർത്തി. മകൾക്കുകൊടുത്ത മാറ്റൊരു വാക്കുകൂടി അച്ഛൻ സാധിച്ചു. കാശുണ്ടാകുമ്പോൾ അച്ഛൻ വിലകൂടിയ ഷർട്ടിടണമെന്ന് അനഘ പറയുമായിരുന്നു. മകളെ അവസാനമായി കൊലുസ്സണിയിക്കാൻ വിലകൂടിയ ഷർട്ടിട്ടാണ് അനിലെത്തിയത്. ഈ മാസം 16-ന് പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്നു അനഘ. ക്രിസ്മസ് ദിനത്തിലാണ് അനഘയുടെ മൃതദേഹം വിദ്യാലയത്തിൽ പൊതുദർശനത്തിനുവച്ചത്.
ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: