ഗൂഗിൾ പേ വഴി അയച്ച പണം അബദ്ധത്തിൽ മാറിയെത്തിയത് ഇടുക്കിന് സ്വദേശിയുടെ അക്കൗണ്ടിൽ. അക്കൗണ്ടിലെത്തിയ പണം യഥാർഥ ഉടമയ്ക്ക് തിരികെ നൽകി. ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം 55000 രൂപ എത്തിയത്. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് അക്കൗണ്ട് മാറി പണം അയച്ചത്. പരമേശ്വരൻ മറ്റൊരാളിന്റെ അക്കൗണ്ടിലേക്ക് അയച്ച പണം അബദ്ധത്തിൽ മാറി എത്തിയത് ജോയലിന്റെ അക്കൗണ്ടിലേക്കായിരുന്നു. അബദ്ധം പറ്റിയതോടെ ഈ തുക മടക്കി നൽകണം എന്നാവശ്യപ്പെട്ട് പരമേശ്വരൻ ജോയലിനെ വിളിച്ചു. എന്നാൽ ജോയൽ ഇക്കാര്യം അച്ഛൻ സിജുവിനോട് പറയുകയായിരുന്നു. പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതിനാൽ, മകന്റെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
വണ്ടൻമേട് പൊലീസിന്റെ നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടൻമേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ലെന്ന് ബോധ്യമായത്. തുടർന്ന് വണ്ടൻമേട് പൊലീസിന്റെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു പരമേശ്വരനെ അറിയിച്ചു. ഇതേത്തുടർന്ന് പരമേശ്വരൻ വണ്ടൻമേട്ടിലെത്തി പണം കൈപ്പറ്റി.