സ്പോൺസർമാർക്ക് കീഴിലല്ലാതെ ഫ്രീ വിസയിൽ ജോലി ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി സൗദി പാസ്പോർട്ട് ഡയറക്റ്ററേറ്റ്.
ഇത്തരക്കാർക്ക് അഭയം നൽകുന്നവരും ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
പൊതുമാപ്പ് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.
പത്ര ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എസ്എംഎസ്സായും സന്ദേശം അയക്കുന്നുണ്ട്. സ്പോൺസറിന്റെ കീഴിലല്ലാതെ ഫ്രീ വിസയിൽ ജോലി ചെയ്യുന്നവർക്ക് 15000 റിയാൽ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. ഇവർക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏർപ്പെടുത്തും. ഇത്തരക്കാർക്ക് തൊഴിലോ അഭയമോ നൽകുന്നവർക്ക് 25000 മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് പിഴ.
കൂടാതെ രണ്ടുവർഷം തടവും പേര് പ്രസിദ്ധപ്പെടുത്തൽ എന്നിവയുമുണ്ടാകും. സ്വന്തം ഉത്തരവാദിത്വത്തിൽ വിദേശിക്ക് ജോലി നൽകുന്ന സ്വദേശിക്കും 15000 റിയാൽ പിഴയും ആറുമാസം തടവുശിക്ഷയും നൽകും. കുറ്റം ആവർത്തിച്ചാൽ രണ്ടാം തവണ 30000 റിയാലും മൂന്നാം തവണ ഒരുലക്ഷം റിയാലും പിഴ നൽകണം.