ടൂറിൻ കത്തീഡ്രലിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന ഷ്‌റൗഡ് ഓഫ് ടൂറിൻ അഥവാ ടൂറിനിലെ കച്ചയിലുള്ളത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു ഇരയുടെ രക്തത്തിൽ കുതിർന്ന വസ്ത്രമാണെന്ന് വിദഗ്ധരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. യേശുവിനെ കുരിശിൽ തറച്ച് വധിച്ച ശേഷം സംസ്‌കരിക്കുമ്പോൾ മൃതദേഹം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്ത്രമാണിതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈ വസ്ത്രത്തിൽ നാനോപാർട്ടിക്കിളുകൾ അടങ്ങിയിരിക്കുന്നുവെന്നും ഇത് സാധാണ ആരോഗ്യമുള്ള മനുഷ്യന്റെ രക്തത്തിൽ കാണപ്പെടുന്ന തരത്തിലുള്ളവയല്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
ഈ തുണിയിലെ ചെറിയ ചോരപ്പാടുകൾ ഇര എത്ര മാത്രം പീഡനത്തിന് വിധേയനായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് ഇറ്റലിയിലെ ബാറിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റലോഗ്രാഫിയിലെ ഗവേഷകനായ എൽവിനോ കാർലിനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിൽ പൊതിഞ്ഞാണ് ആ ഇരയുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ ചെറുപൊട്ടുകൾക്ക് ഒരേ സവിശേഷ ഘടനയും വലുപ്പവുമാണുള്ളതെന്നാണ് വിദഗ്ദർ പറയുന്നത്.
കഠിന പീഡനത്തിന് വിധേയരായവരുടെ രക്തത്തിൽ മാത്രം കണ്ട് വരുന്ന വസ്തുക്കളായ ക്രീറ്റൈനൈൻ, ഫെറിടിൻ എന്നിവ കലർന്ന രക്തമാണീ കച്ചയിൽ പുരണ്ടിരിക്കുന്നതെന്നും ഫാന്റി പറയുന്നു. പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് യുഎസ് സയന്റിഫിക്ക് ജേർണലായ പ്ലോസ് വണ്ണിലാണ്.