നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ് നിയമം റദ്ദാക്കി ഖത്തറില്‍ നാളെ മുതല്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍. 2009 ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്താണു 2015 ഒക്‌ടോബര്‍ 27ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുതിയ നിയമത്തിനു അംഗീകാരം നല്‍കിയത്. ഖത്തറിലെ 21 ലക്ഷം പ്രവാസി തൊഴിലാളികളെ ബാധിക്കുന്ന നിര്‍ണായക നിയമമാണിത്. പുതിയ വിസയ്ക്ക് അപേക്ഷിക്കാനായി തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു തൊഴിലാളിയുടെ ശമ്പളം, ജോലിമാറ്റം, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
ini മുതൽ തൊഴിലുടമ അനുമതി നല്‍കിയാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പു പുതിയ ജോലിയിലേക്കു മാറാനാകും. തൊഴിലുടമ കരാര്‍ ലംഘനം നടത്തിയെന്നും ചൂഷണം ചെയ്‌തെന്നും തൊഴില്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്താനായാലും കരാര്‍ കാലാവധിക്കു മുമ്പുതന്നെ തൊഴില്‍ മാറാന്‍ മന്ത്രാലയം അനുമതി നല്‍കും. കരാറില്‍ നിശ്ചിത കാലാവധി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ജോലി മാറാന്‍ അനുമതി ലഭിക്കും. നിശ്ചിത കാലാവധി രേഖപ്പെടുത്തിയ കരാറുകളില്‍ കാലാവധി തീരുന്ന മുറയ്ക്കു ജോലി മാറാം. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കും മുമ്പു ജോലി മാറാനുള്ള താല്‍പര്യം തൊഴിലാളി രേഖാമൂലം തൊഴിലുടമയെ അറിയിച്ചിരിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയും ജോലി മാറുന്നതിനു വേണം.
റസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കി ഖത്തറില്‍നിന്നു പുറത്തുപോകുന്നവര്‍ക്കു പുതിയ ജോലി ലഭിച്ചാല്‍ പുതിയ കരാറില്‍ മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കാനാകും. പഴയ കരാര്‍ അവസാനിച്ചാല്‍ പുതിയ ജോലി കണ്ടെത്താനായി മൂന്നുമാസംവരെ മന്ത്രാലയം അനുമതി നല്‍കും. അതോടൊപ്പം എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ തൊഴില്‍, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധിയും ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു. രാജ്യം വിട്ടുപോകുന്നതിനു തൊഴിലുടമ അനുമതി നിഷേധിച്ചാല്‍ എക്‌സിറ്റ് പെര്‍മിറ്റിനായി തൊഴിലാളിക്കു ഗ്രീവന്‍സസ് സമിതിയെ സമീപിക്കാം. മൂന്നു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ സമിതി തീരുമാനമെടുക്കും.
സമിതിയുടെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് 24 മണിക്കൂറിനകം പരാതി നല്‍കണമെന്നും ഗ്രീവന്‍സസ് സമിതി അധ്യക്ഷനും ആഭ്യന്തര മന്ത്രാലയം ലീഗല്‍ അഫയേഴ്‌സ് വകുപ്പു മേധാവിയുമായ ബ്രിഗേഡിയര്‍ സാലിം സാഖര്‍ അല്‍ മുറൈഹി അറിയിച്ചു. കരാര്‍ പ്രകാരമുള്ള അവധി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. അടിയന്തരാവശ്യങ്ങള്‍ക്കായും നാട്ടിലേക്കു പോകാന്‍ അവധി അനുവദിക്കണം. ഇതിനായി നിലവിലേതുപോലെ തൊഴിലുടമയ്ക്കാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. തൊഴിലുടമ അപേക്ഷ നിരസിച്ചാല്‍ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയെ സമീപിക്കാം. നിയമം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷം തികയുന്ന നാളെയാണു പ്രാബല്യത്തിലാകുന്നത്.
ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: