ജർമനിയിൽ നഴ്സ് കൊലപ്പെടുത്തിയത് 90 രോഗികളെ. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീൽസ് ഹോഗൽ എന്ന പ്രതിയെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് 90 പേരിലധികം ഇയാളുടെ ഇരയായിട്ടുണ്ടെന്നു തെളിഞ്ഞത്. രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
രോഗികളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിച്ച അവസരത്തിൽ താൻ അത്യധികം ആനന്ദം അനുഭവിച്ചിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. സഹപ്രവർത്തകരുടെ മുന്നിൽ വീരനായകനാവാനും സാധിച്ചു. നീൽസിന്റെ മാനസികാവസ്ഥ അറിഞ്ഞിട്ടും കൊലപാതകങ്ങൾ തടയാൻ ശ്രമിക്കാത്തതിന് ആറു സഹപ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നു പ്രോസിക്യൂട്ടർമാർ അറിയിച്ചു.സംസ്കരിച്ച 130 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്താണു തെളിവുശേഖരിച്ചത്. ഇതില്‍ മുപ്പതു പേരെ കൊലപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു കുറ്റവാളി സമ്മതിച്ചു. 43 രോഗികളെ ഇയാള്‍ കൊലപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമായതിനാല്‍ തെളിവു ശേഖരിക്കാന്‍ ബുദ്ധിമുട്ടാണെന്നു പോലീസ് വ്യക്തമാക്കി. ജർമനിയിൽ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പത്തുവർഷം മുന്‍പ് 28 പേരെ വധിച്ച പുരുഷ നഴ്സിന് കോടതി ജീവപര്യന്തം ശിക്ഷ നൽകി.