ആകർഷകമായ നിരക്കിൽ നാട്ടിലേക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓസ്‌ട്രേലിയയിലുള്ള പ്രവാസി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച മലയാളി ഒളിവില്‍. ഭാര്യയും രണ്ട് മക്കളുമായി മെല്‍ബണില്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ ജോസഫ് സ്വീറ്റ്‌സണാണ് മുങ്ങിയത്. മാലിന്റോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ശരിയാക്കി നല്‍കിയിരുന്ന ജോസഫ് നൂറുകണക്കിന് ആളുകളില്‍ നിന്നായി ലക്ഷക്കണക്കിന് ഡോളറാണ് ഈ ഇനത്തില്‍ ശേഖരിച്ചത്. വളരെ ആകര്‍ഷകമായ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കി തുക വാങ്ങിയ ശേഷം ജോസഫ് മുങ്ങിയതായാണ് പരാതി.
ആദ്യം യഥാര്‍ത്ഥ ടിക്കറ്റ് നല്‍കി വിശ്വാസം നേടിയെടുക്കുന്ന ഇയാള്‍ ഈ ബന്ധം ഉപയോഗിച്ചാണ് കൂടുതല്‍ പേരെ കെണിയില്‍ പെടുത്തിയത്. അയർലണ്ടില്‍ നിന്നുമാണ് ജോസഫ് മെല്‍ബണില്‍ എത്തിയത്. ടിക്കറ്റുകളില്‍ വ്യക്ത ലഭിക്കാനായി വിമാന കമ്പനികളെ നേരിട്ട് ബന്ധപ്പെട്ട ചില ഉപഭോകതാക്കളാണ് കാര്യങ്ങള്‍ മനസ്സിലാക്കിയതും തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞതും. അംഗീകൃത ഏജന്റുമാരെ ഒഴിവാക്കി ഇടനിലക്കാര്‍ വഴി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ സമ്പാദിച്ച മലയാളികളാണ് ചതിയില്‍പ്പെട്ടത്. കുടുംബവുമായി ഒരുമിച്ച് യാത്രചെയ്യുന്നതിനായി ഡിസംബറിലേക്കു ടിക്കറ്റെടുത്തുവച്ചവരാണ് കൂടുതലും ഇയാളുടെ ഇരകള്‍. മെല്‍ബണ്‍, പെര്‍ത്ത്, ബ്രിസ്ബേന്‍, സിഡ്നി എന്നിവിടങ്ങളില്‍ നിന്നുമായി നാനൂറോളം ടിക്കറ്റുകളാണ് ഇന്ത്യയിലെ വിവിധ ഏജന്‍സികളുടെ പേരില്‍ ഇയാള്‍ ഐറ്റിനറി നല്‍കിയത്.
സംഭവം പുറത്തായതിനെത്തുടര്‍ന്നു വീട്ടിലെത്തി പണം ആവശ്യപ്പെട്ടവരോട് ഒരാഴ്ചക്കകം തിരികെ നല്‍കാമെന്നു പറഞ്ഞ ഇയാള്‍ എല്ലാ സമൂഹ മാധ്യമങ്ങളിലെയും ഫോണ്‍ ബന്ധവും ഉപേക്ഷിച്ചു സ്ഥലം വിടുകയായിരുന്നു.
ഇയാളുടെ ഭാര്യ മെല്‍ബണില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ടു കൊച്ചുകുട്ടികളും, ഭാര്യയും ഇപ്പോഴും ഓസ്‌ട്രേലിയയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവർ നാട്ടിൽ പോയിട്ടില്ല. പണം നഷ്ടപ്പെട്ട മലയാളികള്‍ ജോസഫിന്റെ വീട്ടിലെത്തി ഭാര്യയോട് പണം തിരികെ ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സ്ഥലം വില്‍ക്കാന്‍ നാട്ടില്‍ പോയിരിക്കുകയാണെന്നും, ഉടന്‍ തന്നെ പണം എല്ലാവര്‍ക്കും തിരികെ നല്കുമെന്നുമാണ് വിവരം ലഭിച്ചതെന്നു പരാതിക്കാർ പറയുന്നു.