ദുബായ് ∙ ജീവകാരുണ്യ, സാമൂഹികപ്രവർത്തന രംഗങ്ങളിലെ സംഘടനകളെയും സ്‌ഥാപനങ്ങളെയും ഏകോപിപ്പിച്ച് മധ്യപൂർവദേശത്തു സേവനരംഗത്തെ ഏറ്റവും വലിയ സംരംഭങ്ങൾക്കൊന്നിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ടു. ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്’ എന്ന സാമൂഹിക–ജീവകാരുണ്യ പ്രസ്‌ഥാനത്തിനാണു ഷെയ്‌ഖ് മുഹമ്മദ് തുടക്കമിട്ടത്. പട്ടിണി, രോഗം തുടങ്ങിയവ നിർമാർജനം ചെയ്യാനും വിജ്‌ഞാനവും സംസ്‌കാരവും പ്രചരിപ്പിക്കാനും സമൂഹത്തെ ശാക്‌തീകരിക്കാനും നൂതന ആശയങ്ങൾക്കു പ്രോൽസാഹനം നൽകാനും ലക്ഷ്യമിട്ടാണ് 28 സംഘടനകളെ കോർത്തിണക്കി പുതിയ സംരംഭം.
1,16 രാജ്യങ്ങളിലായി 1,400 സാമൂഹികവികസന പദ്ധതികൾ നടപ്പാക്കും. അറബ് മേഖല വൻ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നതെന്നു ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു. എന്നാൽ സ്വന്തം മേഖലയുടെ ആവശ്യങ്ങളോടു പുറംതിരഞ്ഞുനിൽക്കില്ല. പിന്തുണ നൽകി യുവാക്കളിൽ പ്രതീക്ഷ നിറയ്‌ക്കും. തീവ്രവാദം, യുദ്ധങ്ങൾ, കുടിയേറ്റം തുടങ്ങിയവ വഴി ലോകം എല്ലാ മേഖലകളിലും വെല്ലുവിളി നേരിടുകയാണ്. ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകി ഭാവി മികച്ചതാക്കാൻ സഹായിച്ച് മനുഷ്യവികസനം സാധ്യമാക്കുക മാത്രമാണു പോംവഴിയെന്നും ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു.
അറബ് മേഖലയിലെ പദ്ധതികളിലൂടെ 13 കോടി ജനങ്ങൾക്ക് പ്രയോജനമുണ്ടാക്കാനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ആരോഗ്യം, സാക്ഷരത, ദാരിദ്ര്യനിർമാർജനം തുടങ്ങിയവയ്‌ക്കായുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കും. യുവ അറബ് നേതൃത്വനിരയെ സജ്‌ജമാക്കും. നൂതന ആശയരംഗത്തും ശാസ്‌ത്രീയ ഗവേഷണരംഗത്തും പ്രോൽസാഹനം നൽകും. ഇത് പുതിയൊരു തുടക്കമാണ്. എല്ലാ രാജ്യങ്ങളെയും രാജ്യാന്തര സംഘടനകളെയും പ്രസ്‌ഥാനങ്ങളെയും ഇതിൽ പങ്കാളിയാകാൻ ക്ഷണിക്കുന്നെന്നു ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു.