ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇനി വിന്റെർ ഫ്ലൂവിന്റെ സമയമാണ്. പനി പടരുകയാണ്. പനി ബാധിച്ച് ഇതുവരെ അഞ്ചുപേരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായാണ് രാജ്യത്തെ ഡിസീസ് വാച്ച്‌ഡോഗ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന നിലയിലേക്ക് പനിയുടെ വ്യാപനം എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍.
തണുപ്പുകാലത്ത് ഒരു ലക്ഷം പേരില്‍ 18 ശതമാനത്തിനെങ്കിലും പനിപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരംഭത്തിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. വിന്ററിലെ പനിയെയും അതുമായി ബന്ധപ്പെട്ട അസുഖങ്ങളെയും പ്രതിരോധിക്കാന്‍ വാക്‌സിനേഷനിലൂടെ കഴിയും.
പനിയുടെ ലക്ഷണങ്ങൾ:
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ശരീരത്തിലെ താപനില ഉയരും, പേശീവേദന, വരണ്ട ചുമ, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പനി ബാധയുണ്ടാകാന്‍ സാധ്യത കൂടുതലുള്ള രോഗികളും 65 വയസിനുമുകളില്‍ പ്രായമായവരും, ദീര്‍ഘകാലമായി എന്തെങ്കിലും അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും, ഗര്‍ഭിണികളായ സ്ത്രീകളും അമിതവണ്ണം രോഗാവസ്ഥയിലെത്തിച്ചവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും രോഗസാധ്യത കൂടുതലാണ്. ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്നവരും വാക്‌സിനേഷന്‍ എടുത്തിരിക്കണം.
അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളില്‍ ട്രോളി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഹോസ്പിറ്റലെ തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകും. പനി പിടിക്കാന്‍ സാധ്യതയുള്ളവരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കുന്നതിലൂടെ പനിക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള 3 തരം പനികളെയെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. രോഗം തടയാനും വൈറസ് ബാധമൂലമുണ്ടാകുന്ന മരണം വരെ തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷന്‍ എടുക്കുന്നതാണെന്ന് വരേദ്കാര്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ പനിക്കാലത്ത് യൂറോപ്യന്‍ യൂണിയനില്‍ ശരാശരി 40,000 പേരെങ്കിലും മരിച്ചിട്ടുണ്ട്.
പനി ബാധിക്കാന്‍ സാധ്യതയുള്ള ഗ്രൂപ്പില്‍പെടുന്നവര്‍ക്ക് ജിപിയെ സമീപിച്ചാല്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കുന്നതാണ്. കൂടാതെ 18 വയസു പൂര്‍ത്തിയായവര്‍ക്ക് ഫാര്‍മസിസ്റ്റിന്റെ അടുത്തുനിന്നും വാക്‌സിന്‍ ലഭിക്കും. മെഡിക്കല്‍ കാര്‍ഡോ ജിപി കാര്‍ഡോ ഉള്ള വ്യക്തികളില്‍ നിന്ന് ഇതിന് ചാര്‍ജ് ഈടാക്കരുതെന്ന് ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.