അയർലണ്ടിൽ വ്യാജനോട്ടുകൾ പെരുകുന്നതായി ഗാർഡയുടെ മുന്നറിയിപ്പ്. 50 യൂറോയുടെ വ്യാജകറൻസിയാണ് പ്രധാനമായും വ്യാപകമായി പ്രചരിക്കുന്നത്. വാട്ടർഫോഡ് ആണ് ഇതിന്റെ പ്രധാന കേന്ദ്രം. ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, ബുക്ക് ഷോപ്പുകൾ, ടേക്ക് എവേകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണം എന്നാണു പോലീസ് പറയുന്നത്.
എന്നാൽ യഥാർത്ഥ നോട്ടുമായി വ്യാജന് വളരെയധികം വ്യത്യാസങ്ങളുണ്ട്. യഥാർത്ഥ നോട്ട് സൂര്യപ്രകാശത്തിനു നേരെ പിടിച്ചാൽ ഇടതുവശത്തായി കാണുന്ന സ്ത്രീയുടെ വാട്ടർമാർക്കിൽ തലഭാഗത്ത് ഒരു പ്രകാശവലയം കാണാനാവും. എന്നാൽ വ്യാജനോട്ടിൽ ഇതുണ്ടാവില്ല. അതുപോലെ, യാഥാർത്ഥനോട്ടിന്റെ നടുഭാഗത്തുകൂടി കടന്നുപോകുന്ന മെറ്റൽ സ്ട്രിപ്പ് വ്യാജനിൽ വ്യക്തമായി കാണാനാവില്ല.
യഥാർത്ഥ നോട്ടിന്റെ ഇടതുവശത്ത് താഴെയായി പച്ചക്കളറിൽ ’50’ എന്ന് എഴുതിയിരിക്കുന്നത്, ചരിച്ചുപിടിച്ചാൽ നിറം മാറിവരുന്നതുകാണാം. എന്നാൽ, വ്യാജനോട്ടിൽ ഇത് തിളക്കമില്ലാത്തതും നിറം മാറ്റമില്ലാത്തതുമായി കാണപ്പെടുന്നു. ( ചിത്രം നോക്കുക). അതുപോലെ യഥാർത്ഥ നോട്ടിൽ വലതുവശത്തുള്ള മെറ്റാലിക് സ്ട്രിപ്പിൽ ഒരു സ്ത്രീയുടെ തലയും ചുമലും വ്യക്തമായിക്കാണുമ്പോൾ, വ്യാജനിൽ ഇത് വ്യക്തമല്ലാതെയാണ് കാണുന്നത്. 50 യൂറോയുടെ ചില്ലറ വാങ്ങാൻ വരുന്നവരെയും 50 യൂറോയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങാൻ വരുന്നവരെയുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകുന്നു.