അന്ധ വിശ്വാസങ്ങളുടെ നാടായിരുന്നു ഒരിക്കൽ ഇന്ത്യ. ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു., എന്നാണു വിശ്വസിക്കുന്നതെങ്കിൽ ഈ വാർത്ത ഒന്ന് വായിക്കൂ.
നവരാത്രി നോമ്പിന്റെ ഭാഗമായി സ്വന്തം നാക്കുമുറിച്ച യുവാവ് ദാരുണമായി മരിച്ചു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ നിൽക്കാതെ കുടുംബാംഗങ്ങളും മറ്റു ഭക്തരും ദേവിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദീപക് കോൾ എന്ന 28-കാരനാണ് ദേവീ പ്രീതിക്കുവേണ്ടി സ്വന്തം നാക്കുമുറിച്ചത്. നാവുമുറിഞ്ഞ് രക്തം വാർന്നതോടെ, ദീപക് മോഹാലസ്യപ്പെട്ടുവീണു. രുന്നു. രണ്ടുകുട്ടികളുടെ പിതാവായ ദീപക് വൈകാതെ രക്തം വാർന്ന് മരിച്ചു.
ഒക്ടോബർ 22-നാണ് ഖർഹട്ട ഗ്രാമത്തിൽ ഈ സംഭവം നടക്കുന്നത്. നാവുമുറിച്ച ദീപക്കിനെ ദേവി രക്ഷിക്കുമെന്നാണ് കുടുംബാംഗങ്ങളും മറ്റുള്ളവരും കരുതിയത്. പുലർച്ചെ നാലുമണിവരെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ അവർ പ്രാർത്ഥനയോടെ ഇരുന്നു. ദീപക്കിന്റെ മരണം കുടുംബാംഗങ്ങളെ അൽപം പോലും ഉലച്ചി ല്ല എന്നറിയുമ്പോളാണ് ഇതിന്റെ ഭീകരമായ അവസ്ഥ മനസിലാകുന്നത്.
ദേവിക്കുവേണ്ടി സ്വയം ബലിയർപ്പിക്കുകയാണ് തന്റെ മകൻ ചെയ്തതെന്ന് ദീപക്കിന്റെ അച്ഛൻ സുഖ്‌ദേവ് പറയുന്നു. ദേവിയുടെ കാൽചുവട്ടിൽ ദീപക്കിന് ഇപ്പോൾ ഇടം കിട്ടിയിട്ടുണ്ടാകുമെന്നും ആ പിതാവ് പറയുന്നു.
ദിവസങ്ങൾ നീണ്ട ഉപവാസത്തിനുശേഷമാണ് ദീപക് നാവ് മുറിച്ചത്. രക്തം വാർന്നുതുടങ്ങിയെങ്കിലും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിൽ ദീപക്കിനെ അമ്പലത്തിൽത്തന്നെ കിടത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് പൊലീസും മറ്റ് അധികൃതരും മരണത്തെക്കുറിച്ച് അറിയുന്നത്. ദീപക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഗ്രാമവാസികൾ സമ്മതിച്ചില്ല. തന്റെ മകൻ ദേവിയെ സേവിക്കാനായി പോയതാണെന്നും പോസ്റ്റുമോർട്ടത്തിന്റെ ആവശ്യമില്ലെന്നും സുഖ്‌ദേവ് പറഞ്ഞു. ദേവി ആവശ്യപ്പെട്ടാൽ മറ്റൊരു മകനെ ബലി നൽകാനും തനിക്ക് മടിയില്ലെന്നു കൂടി അദ്ദേഹം പറഞ്ഞു.