മലപ്പുറം : മലപ്പുറത്തും തൃശൂരിലും തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം. മലപ്പുറത്ത് 200 ഓളം ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും വിശദീകരണം തേടി. മലപ്പുറത്ത് മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടിംഗ് വ്യാപകമായി തടസ്സപ്പെട്ടത്.
വോട്ടിംഗ് യന്ത്രത്തില്‍ സെല്ലോ ടേപ്പ്, സ്റ്റിക്കര്‍, പേപ്പര്‍ കഷ്ണങ്ങള്‍ എന്നിവ ഒട്ടിച്ചു വോട്ടിംഗ് തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നത്. നേരത്തെ തെരഞ്ഞെടുപ്പ് സമയം തുടങ്ങുന്നതിന് അര മണിക്കൂർ മുന്‍പ് മോക്ക് പോളിംഗ് നടത്തിയപ്പോള്‍ മെഷീനുകള്‍ക്ക് പ്രശ്‌നം ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍, പോളിംഗ് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടായത്.
തൃശൂരില്‍ 69 ഓളം ബൂത്തുകളില്‍ വോട്ടിങ് തടസപ്പട്ടു. ചാവക്കാട് മുതലാണ് പ്രശ്‌നം കണ്ടുതുടങ്ങിയത്. വ്യാപകമായി തെരഞ്ഞെടുപ്പ് തടസ്സപ്പെടുന്ന സംഭവമുണ്ടായതിനെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ മലപ്പുറം ജില്ലാ ഭരണകൂടത്തില്‍നിന്ന് അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭരണ നേതൃത്വം എന്നിവരുമായി തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സംസാരിക്കുന്നുണ്ട്.
അതേസമയം, ഇത് അട്ടിമറിക്കുള്ള ശ്രമമാണെന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബൂത്തുപിടുത്തം, വോട്ടിംഗ് മെഷീനുകള്‍ നശിപ്പിക്കല്‍, ബൂത്തില്‍ അക്രമം തുടങ്ങിയവ സാധാരണയായി തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാറുണ്ടെങ്കിലും തുടരെ തുടരെ വോട്ടിംഗ് മെഷീനുകളില്‍ എന്തെങ്കിലും ചെയ്തതിനെ തുടര്‍ന്ന് യന്ത്രത്തിന് തകരാറ് സംഭവിക്കുകയും വോട്ടിംഗ് തടസ്സപ്പെടുകയും ചെയ്യുന്നത് ഇതാദ്യമാണ്.