മൊറാദാബാദ്: ശ്‌മശാനത്തില്‍ നിന്നും ശവശരീരങ്ങള്‍ മോഷ്‌ടിച്ച് ഭക്ഷണമാക്കിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. സുല്‍ത്താന്‍പൂര്‍ സ്വദേശി അഖിലേഷ്(25) ആണ് പിടിയിലായത്. ശവശരീരം ഭക്ഷിച്ച് കൊണ്ടിരിക്കെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് മനസ് മരവിപ്പിക്കുന്ന സംഭവമുണ്ടായത്.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ശ്‌മശാനത്ത് നിന്നും ആള്‍ക്കാര്‍ പോയിക്കഴിഞ്ഞ് പാതി കത്തിയ ശരീരമാണ് ഇയാള്‍ ഭക്ഷണമാക്കിയിരുന്നത്. നാട്ടുകാര്‍ എത്തിയപ്പോള്‍ അഖിലേഷ് ഓടി അടുത്തുള്ള മുറിയില്‍ ഒളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടുകയും തെരച്ചിലില്‍ ഇയാളുടെ പുതപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മനുഷ്യ മാംസവും അവയവങ്ങളും കണ്ടെത്തുകയും ചെയ്‌തു. പിടികൂടിയ നാട്ടുകാർ ഇയാളെ ശരിക്കും കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസ് അഖിലേഷിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്ക് മാനസിക വൈകല്യം ഉണ്ടെന്ന് സംശയിക്കുന്നതായും വൈദ്യ പരിശോധനയ്‌ക്ക് ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് വ്യക്‌തമാക്കി.