കൊച്ചി: നടന്‍ ജയറാം എഴുതിയ ‘ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പൊക്കം’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിൽ, ജയറാമിന്റെ കൈവശമുള്ള ആനക്കൊമ്പുകളെപ്പറ്റി അന്വേഷണം നടത്താന്‍ കേന്ദ്രവനം ഐ.ജി. ഉത്തരവിട്ടു.
കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെക്കുറിച്ചുള്ള വിവരണമാണു പുലിവാലായത്. ഈ ആനയെ തനിക്കറിയുമെന്നും അതിനെ കുട്ടന്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോള്‍ കാണാനിടയായതും ആന, കണ്ടയുടനെ തന്നെ തിരിച്ചറിഞ്ഞതും അദ്ദേഹം വിവരിച്ചു. രവീന്ദ്രന്‍ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികള്‍ അതിന്റെ കൊമ്പുകള്‍ തനിക്കു കൈമാറിയെന്നും അതിനു വേണ്ട വനംവകുപ്പ് രേഖകള്‍ ഉണ്ടാക്കിയെടുത്തു എന്നുള്ള പുസ്തകത്തിലെ പരാമര്‍ശമാണു ജയറാമിനെതിരേയുള്ള അന്വേഷണത്തിനു കാരണം.
ആന ചെരിഞ്ഞതിനുശേഷം കൊമ്പുകള്‍ ഉടമകള്‍ക്ക് ആവശ്യമില്ലെങ്കില്‍ വനംവകുപ്പിനെ തിരികെ ഏല്‍പിക്കേണ്ടതായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹറിറ്റേജ് അനിമല്‍ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം കേന്ദ്രവനം വകുപ്പ് ഐ.ജിയെ സമീപിച്ചത്. ആനയെ പാരമ്പര്യമായി കൈവശം വയ്ക്കാത്ത നടന്‍ ജയറാമിനു കൊമ്പുകള്‍ നല്‍കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.