മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന നടനാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഓർമ്മയിൽ ഇന്നലെ വിവിധ സംഘടനകള്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി ചങ്ങമ്ബുഴ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ‘ഓര്‍മയില്‍ നെടുമുടി’ എന്ന പരിപാടിയില്‍ പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പങ്കുവച്ച ഓർമ്മകൾ ഏവരുടെയും കണ്ണ് നനയിച്ചു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ:
‘ഞാൻ പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയില്‍ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായര്‍ക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോള്‍ നീണ്ട മുടിയും താടിയുമുള്ള ഒരു ചെറുപ്പക്കാരൻ അടുത്തു വന്നു. പത്രലേഖകനായ കെ വേണുഗോപാല്‍ എന്ന് സ്വയം പരിചയപ്പെടുത്തി. എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങിത്തന്നു, സ്വന്തം മുറിയില്‍ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ട് പറഞ്ഞു, അത് വേണുച്ചേട്ടൻ അവസാനമായിട്ട് വാങ്ങിയതാണ്. ഉപയോഗിച്ചിട്ടില്ല, ഇത് ബാലന് ഇരിക്കട്ടെ എന്ന്. ആ പാക്കറ്റില്‍ മൂന്ന് ഷര്‍ട്ടായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും മറക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്’ – ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.