വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് അലീസ് ക്യാപ്‌സിയുടെ വെടിക്കെട്ടില്‍(75) നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സെടുത്തു. തകർച്ചയോടെ മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്ത്യന്‍സ് അവസാന പന്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്‍റെ സ്കോർ ബോർഡ് തുറക്കും മുമ്ബ് ഹെയ്ലി മാത്യൂസ് ( 0) മരിസാന്‍ കാപ്പിന്‍റെ പന്തില്‍ മടങ്ങി. നാറ്റ് സൈവർ ബ്രണ്ടിനും (19) കാര്യമായി സംഭാവന ചെയ്യാനായില്ല. ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന യസ്തിക ഭാട്യ അർധസെഞ്ചുറി തികച്ചത് മുബൈയെ തുണച്ചു.
ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും അമേല്യ കേറും ക്രീസില്‍ നില്‍ക്കേ ജയിക്കാന്‍ അവസാന നാല് ഓവറില്‍ 43 റണ്‍സ് വേണമായിരുന്നു. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ അമേല്യയെ ശിഖ പാണ്ഡെ പറഞ്ഞയച്ചു. 32 പന്തില്‍ ഹർമന്‍ 50 തികച്ചെങ്കിലും അലീസ് ക്യാപ്സിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്ത്രകർ വീണു. അഞ്ചാം പന്തില്‍ ഹർമനും (55) മടങ്ങി. അവസാന പന്തില്‍ ജയിക്കാന്‍ മുംബൈക്ക് വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. നേരിട്ട ആദ്യപന്ത് തന്നെ സിക്സടിച്ച് മലയാളി താരം സജന മുംബൈ ഇന്ത്യന്‍സിന് വിജയതീരത്ത് എത്തിച്ചു.