ചെന്നൈ: കോരിച്ചൊരിഞ്ഞ മഴക്കും ഭീഷണിയുയര്‍ത്തിയ ഇടിമിന്നലിനും
ഈസ്റ്റ് യുനൈറ്റഡിന്റെ ആവേശം തണുപ്പിക്കനായില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ നാലാം ജയവുമായി നോർത്ത് ഈസ്റ്റ് മുന്നോട്ട്. ഒരു ഗോളിന് പിന്നിലായതിനുശേഷം കരുത്തോടെ കുതിച്ച ‘ഹൈലാന്‍ഡേഴ്സ്’ 2-1നാണ് ചെന്നൈയിന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തത്. സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്‍, പോയന്‍റ് പട്ടികയില്‍ കേരള ബ്ളാസ്റ്റേഴ്സിന് തൊട്ടുമുകളില്‍ ഏഴാം സ്ഥാനക്കാരായി.
കനത്ത മഴക്കിടയിലും മുന്നേറിയ മത്സരം ഇടിമിന്നല്‍ രൂക്ഷമായതോടെ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന നിലയിലായിരുന്നു മിന്നല്‍. എന്നാല്‍, കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെ അരമണിക്കൂര്‍ കഴിഞ്ഞ് മത്സരം പുനരാരംഭിച്ചു. മധ്യവരയില്‍നിന്ന് മെഹ്റാജുദ്ദീന്‍ വാഡു ബോക്സില്‍ നിന്ന സ്റ്റീവന്‍ മെന്‍ഡോസയെ ലക്ഷ്യമിട്ട് നല്‍കിയ ക്രോസ് ഡിഫന്‍ഡര്‍ ലോപസ് ഹെഡ് ചെയ്ത് അപകടമൊഴിവാക്കി. എന്നാല്‍, ബോക്സിന് പുറത്തുനിന്ന എലാനോക്ക് പന്തു കിട്ടിയതോടെ നോര്‍ത് ഈസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായില്ല.
ചെന്നൈയുടെ ആക്രമണങ്ങള്‍ക്ക് കൃത്യമായ പ്രത്യാക്രമണം രചിച്ച നോര്‍ത് ഈസ്റ്റ് മുന്നേറ്റത്തിന് സമനില പിടിക്കാന്‍ 11 മിനിറ്റുകൂടിയേ പിന്നീട് കാത്തിരിക്കേണ്ടിവന്നുള്ളൂ. വലതു വിങ്ങില്‍നിന്ന് കിട്ടിയ ക്രോസ് ബോക്സിന്‍െറ ഇടത്തേ മൂലയില്‍നിന്ന് വലയിലേക്ക് കോരിയിടാനുള്ള കമാറയുടെ ശ്രമം കീപ്പര്‍ ഏദെല്‍ ഒരിക്കല്‍ നിഷ്പ്രഭമാക്കി. എന്നാല്‍, റീബൗണ്ടില്‍ പന്ത് വലയിലത്തെിക്കാന്‍ കമാറക്ക് മുന്നില്‍ തടസ്സമൊന്നുമുണ്ടായില്ല. 72-ാം മിനിറ്റില്‍ സിലാസ് വിജയമുറപ്പിച്ച ഗോള്‍ വലയിലാക്കുകയും ചെയ്തു. സിമാവോയ്ക്ക് പകരമിറങ്ങിയ ഉടനെയായിരുന്നു സിലാസിന്റെ വിജയഗോള്‍.