ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ജയത്തോടെ പരമ്പര 1–1ന് സമനിലയിലായി. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിന്റെ പേരിലായി. രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്. കൃത്യമായി പറഞ്ഞാല്‍ 642 പന്തുകളാണ് മത്സരത്തിലുടനീളം എറിഞ്ഞത്. 1932-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ വിജയമായിരുന്നു ഏറ്റവും വേഗത്തില്‍ ഫലം കണ്ട ടെസ്റ്റ് മത്സരമായി കണക്കാക്കിയിരുന്നത്. 652 പന്തുകളായിരുന്നു ആ മത്സരത്തില്‍ എറിഞ്ഞത്.
കേപ്ടൗണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. കേപ്ടൗണില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. ഈ മത്സരത്തിലെ ജയത്തോടെ ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത് ശര്‍മയുമെത്തി.