ഭോപ്പാല്‍: ഭിക്ഷയാചിച്ച ബാലനെ തൊഴിച്ചകറ്റിയ മധ്യപ്രദേശ് വനിതാ മന്ത്രി വിവാദത്തില്‍. മൃഗസംരക്ഷണമന്ത്രി കുസും മെഹ്‌ദലെയാണ് ഈ ക്രൂരത കാട്ടിയത്. . മധ്യപ്രദേശ് രൂപീകരണാഘോഷ വാര്‍ഷികത്തോടനുബന്ധിച്ച് സ്വന്തം മണ്ഡലമായ പന്നയില്‍ ഇന്നലെ നടന്ന ശുചീകരണ പരിപാടിക്കിടെയായിരുന്നു സംഭവം.
പന്നയിലെ ബസ്‌സ്‌റ്റാന്‍ഡിനു സമീപം റോഡ് വൃത്തിയാക്കല്‍ ഉദ്‌ഘാടനം ചെയ്‌തശേഷം മടങ്ങിയപ്പോഴാണ് മന്ത്രിക്കുമുന്നില്‍ യാചകബാലനെത്തിയത്. തനിക്കുമുന്നില്‍ മുട്ടുക്കുത്തി ഭിക്ഷയാചിച്ച ബാലനെ മന്ത്രി തൊഴിച്ചുമാറ്റി കടന്നുപോകുകയായിരുന്നു. പിന്നീട് മന്ത്രിയുടെ കൂടെ യുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫ് ബാലനെ എടുത്തു മാറ്റി മന്ത്രിക്കു വഴിയൊരുക്കി. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് പ്രതികരണം ആരാഞ്ഞപ്പോൾ ഇതായിരുന്നു മറുപടി.
”അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല. എന്റെ കൂടെ ഉദ്യോഗസ്ഥരും പോലീസും ഉണ്ടായിരുന്നു. അവരോടു ചോദിക്കൂ അവിടെ എന്തെങ്കിലും നടന്നോ എന്ന്. ഞാൻ നേരെ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്”. മന്ത്രി പ്രതികരിച്ചു.