മധുരസംഗീതവുമായി ജാനറ്റ് ചെത്തിപ്പുഴ എന്ന കൊച്ചുമിടുക്കി ആസ്വാദകരുടെ മനംകവരുന്നു. ജിനോ കുന്നുംപുറത്തിന്റെ പുതിയ ആൽബമായ ‘പൈതലി’ലൂടെയാണ് ജാനെറ്റ് എന്ന ഈ കലാകാരി തന്റെ വരവറിയിച്ചിരിക്കുന്നത്. ഈ ആൽബത്തിൽ മൂന്നു ഗാനങ്ങളാണ് ജാനറ്റ് ആലപിച്ചിരിക്കുന്നത്. ഇതിൽ ‘സന്ധ്യകളിൽ’ എന്നുതുടങ്ങുന്ന ഗാനം ഇതിനകം സംഗീതലോകത്ത് ചർച്ചയായിക്കഴിഞ്ഞു. മനോജ് ഇലവുങ്കൽ രചനയും നെൽസൺ പീറ്റർ സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ മനോഹര ഗാനം അനേകരെയാണ് സ്വാധീനിക്കുന്നത്.ഈ കൊച്ചു ഗായിക ആലപിക്കുന്ന ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചു കുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഈണത്തോടെ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കരകവിഞ്ഞൊഴുകുന്ന പുഞ്ചിരി കൊണ്ടും ജാനറ്റ് ഇതിനോടകം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. തൊടുപുഴ സ്വദേശികളായ സൂറിച് എഗ്ഗില്‍ താമസിക്കുന്ന സിബി ,ജിന്‍സി ദമ്പതികളുടെ മകളാണ് സ്വിസ്സില്‍ ജനിച്ച് വളരുന്ന ജാനെറ്റ്.മൂന്നാംവയസിലേ നൃത്തം ചെയ്യാനാരംഭിച്ച ജാനറ്റിന് കൂടുതൽ പ്രോത്സാഹനം നല്കിയതും അമ്മ ജിൻസി തന്നെയായിരുന്നു ആദ്യ സ്റ്റേജ് പ്രകടനത്തിന് നൃത്തം പഠിപ്പിച്ചതും അമ്മ തന്നെ. കലാരത്നം ജ്ഞാനസുന്ദരി ആയിരുന്നു നൃത്തത്തിൽ ആദ്യ ഗുരു. മൂന്നാം വയസിൽത്തന്നെ നിരവധി സ്റ്റേജുകളിൽ സോളോ നൃത്തം അവതരിപ്പിച്ച ജാനറ്റ്, തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, കേളി ഇന്‍റർനാഷണൽ കലാമേളയുടെ ബോളിവുഡ് ഡാൻസ്, ഭാരതീയ കലോൽസവം, വേൾഡ് ഓഫ് ഹിഡൻ ഐഡൽ, ഐബിസി ചാനൽ റിയാലിറ്റി ഷോ എന്നിവിടങ്ങളിലെല്ലാം വിജയിയായി. ചിലങ്ക ഡാൻസ് സ്കൂളിലെയും ഡാൻസ് ക്യാന്പുകളിലെയും നിറ സാന്നിധ്യമാണ് ജാനറ്റ്.
ലോകത്തിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെന്നൈയിലും ലണ്ടനിലും വച്ചു നടത്തിയ വേള്‍ഡ് ഓഫ് ഹിഡന്‍ ഇഡോള്‍ ഷോ ആദ്യമായി ഈ വര്‍ഷം സൂറിച്ചില്‍ അരങ്ങേറിയപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ ഭാരതനാട്യത്തിനും , മോഹിനിയാട്ടത്തിനും ഒന്നാം സമ്മാനവും ഓവറോള്‍ ചമ്പ്യാന്‍ഷിപ്പും നേടി ജാനറ്റ് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. വയലിൻ അഭ്യസിക്കുന്ന ജാനറ്റ് സ്വിറ്റ്സർലന്‍റിലെ സൂറിച്ച് മ്യൂസിക് സ്കൂളിൽനിന്നും ലെവൽ 4 പാസാകുകയും ചെയ്തിട്ടുണ്ട്.