ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണചുമതല. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടും കോടതി നിരാകരിച്ചു.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു നിലപാടെടുത്ത ദിവസം തന്നെയാണു ഹൈക്കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയം. കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി . നിലവിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പ്രതികള്‍ക്ക് ഉന്നതനേതാക്കളുമായി ബന്ധമുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി.ഇതോടെ, കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നു നിർദ്ദേശിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറാനും ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽപാഷ തള്ളി.